ന്യൂഡൽഹി: ചരിത്രം കുറിച്ച് ദ്രൗപതി മുർമു രാഷ്ട്രപതിയായി തിരഞ്ഞെടുത്തതിനു തൊട്ടുപിന്നാലെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്‌ക്കൊപ്പം ഡൽഹിയിലെ വസതിയിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. അതിന് മുൻപ് പ്രധാനമന്ത്രി ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: 'ഇന്ത്യ ചരിത്രം രചിക്കുന്നു. 130 കോടി ഇന്ത്യക്കാർ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം കൊണ്ടാടുമ്പോൾ കിഴക്കേ ഇന്ത്യയുടെ ഉൾഗ്രാമത്തിൽ നിന്നുള്ള ആദിവാസി സമുദായത്തിൽപ്പെട്ട രാജ്യത്തിന്റെ മകൾ രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കഷ്‌ടപ്പാടുകൾ പൊരുതിക്കയറിയ, പൊതുനന്മയ്‌ക്കായി ഉഴിഞ്ഞുവച്ച മുർമുവിന്റെ ജീവിതം പാർശ്വവത്‌കരിക്കപ്പെട്ട ജനവിഭാഗത്തിനും രാജ്യത്തിനാകെയും പ്രചോദനമാണ്'.
ലോക്‌സഭാ സ്‌പീക്കർ ഒാം ബിർള, കേന്ദ്രമന്ത്രിമാർ, ബി.ജെ.പി നേതാക്കൾ തുടങ്ങിയവരും മുർമുവിന്റെ വസതിയിലെത്തി അഭിനന്ദനമറിയിച്ചു. പിന്നീട് പുറത്തു കാത്തു നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്‌ത മുർമു തനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളും അഭിനന്ദനമറിയിച്ചു. ആദ്യം അഭിനന്ദിച്ചവരിൽ ഒരാൾ എതിർ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയായിരുന്നു.
കേരളത്തിലെ ഒരു
വോട്ടും നേടി
കേരളത്തിൽ 140 എം.എൽ.എമാരും പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഒരാൾ എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് അപ്രതീക്ഷിതമായി വോട്ട് ചെയ്തു. അങ്ങനെ കേരളത്തിലെ ഒരു എം.എൽ.എയുടെ വോട്ട് മൂല്യമായ 152ഉം മുർമുവിന്റെ ഭൂരിപക്ഷത്തിൽ ചേർന്നു. രഹസ്യ ബാലറ്റായതിനാൽ ആരാണ് മുർമുവിന് വോട്ടു ചെയ്‌തതെന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണ്.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ക്രോസ് വോട്ടിംഗ്. എൻ.ഡി.എയ്‌ക്ക് ഒരു എം.എൽ.എപോലും ഇല്ലാത്ത കേരളത്തിൽ മുർമുവിന് ഒരു വോട്ടു ലഭിച്ചത് എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികളെ അമ്പരിപ്പിച്ചു. പാർട്ടികൾ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതായാണ് അറിവ്.
ജെ.ഡി.എസ് ദേശീയതലത്തിൽ മുർമുവിനെ പിന്തുണച്ചെങ്കിലും കേരള ഘടകം സിൻഹയ്‌ക്കൊപ്പമായിരുന്നു. പാലക്കാട്ട് ചികിത്സയിലായിരുന്ന യു.പി. എം.എൽ.എയുടെ വോട്ട് അബദ്ധത്തിൽ കേരളത്തിന്റെ അക്കൗണ്ടിൽ ചേർന്നെന്ന് സംശയമുയർന്നെങ്കിലും രാജ്യസഭാ സെക്രട്ടേറിയറ്റ് പുറത്തുവിട്ട രേഖയിൽ കേരളത്തിലെ 140 എം.എൽ.എമാരിൽ ഒരാൾ മുർമുവിനെ പിന്തുണച്ചു എന്നാണ് വ്യക്തമാകുന്നത്. രാജ്യത്താകെ 17 എം.പിമാരും 125 എം.എൽ.എമാരും ക്രോസ് വോട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |