ജനാധിപത്യലോകത്തിന് ചില വലിയ സന്ദേശങ്ങൾ നല്കിക്കൊണ്ടാണ് ശ്രീമതി ദ്രൗപദി മുർമ്മു ഇന്ത്യയുടെ രാഷ്ട്രപതിയായി ചുമതലയേൽക്കുന്നത്. സ്ത്രീകൾക്ക് ശ്രേഷ്ഠസ്ഥാനം നൽകുന്നതും എവിടെ സ്ത്രീകൾ ആദരിക്കപ്പെടുന്നുവോ അവിടെ ദേവതകൾ ആഹ്ളാദിക്കുന്നു എന്ന ദർശനത്തിൽ പടുത്തുയർത്തപ്പെട്ടതുമാണ് ഭാരതപൈതൃകം.
ഒരു സ്ത്രീക്ക് ഭാരതത്തിൽ എത്രത്തോളം ഉയരാമെന്നതിന്റെ ഏറ്റവും സ്പഷ്ടമായ തെളിവാണ് ദ്രൗപദി മുർമുവിന്റെ ഈ സ്ഥാനലബ്‌ധി. ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ച് ഊറ്റംകൊണ്ട തിരുവിതാംകൂർ ദിവാനോട് ഗാന്ധിജി സൗമ്യനായി തിരക്കിയത്രേ ' ഇത് ഇവിടത്തെ നായാടികൾക്കറിയുമോ?' സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗങ്ങൾക്ക് പ്രയോജനം ലഭിച്ചെങ്കിലേ സാമൂഹ്യ മാറ്റങ്ങൾക്ക് പ്രസക്തിയുള്ളൂ എന്ന് ചുരുക്കം. ഒരു ചങ്ങലയുടെ ബലം ഏറ്റവും വലിപ്പം കുറഞ്ഞ കണ്ണിയുടെ ബലത്തെ ആശ്രയിച്ചിരിക്കുമെന്നാണല്ലോ.
കക്ഷിരാഷ്ട്രീയത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് ഒഴുകുന്ന വിരുദ്ധകക്ഷികൾ പോലും വൈരം മറന്ന് ദ്രൗപദി മുർമുവിനെ തിരഞ്ഞെടുക്കാൻ കൈകോർത്തു എന്നത് ഇന്ത്യൻ ജനാധിപത്യത്തിലെ തിളക്കമാർന്ന മുഹൂർത്തമാണ് .
ശരിതെറ്റുകളെക്കുറിച്ചുള്ള സമസ്യകൾ ഉയരുമ്പോൾ, സമാധാനത്തിനായി രാഷ്ട്രം ഉറ്റുനോക്കുന്നത് രാഷ്ട്രപതിയിലേക്കാണ്. അത്യുന്നത തലങ്ങളിലുണ്ടാകാവുന്ന ഭരണഘടനാപ്രശ്നങ്ങളിൽ പോലും ആത്യന്തിക പരിഹാരം കാണേണ്ടത് രാഷ്ട്രപതിയാണ്, സുപ്രീംകോടതിയുടെ സഹായത്തോടെയാണെങ്കിൽ പോലും. ഇങ്ങനെയുള്ള വെല്ലുവിളികൾ ശ്രീമതി ദ്രൗപദി മുർമുവിനെ കാത്തിരിപ്പുണ്ട് . ഏത് കർത്തവ്യം ഏല്പിച്ചാലും തൃപ്തികരമായി നിർവഹിക്കാനുള്ള ശേഷി ദ്രൗപദി എന്ന വനിതാരത്നം പലഘട്ടത്തിലും തെളിയിച്ചതാണ് .
സാധാരണ പ്രവർത്തകയായി പൊതുരംഗത്ത് വന്ന് കഴിവും കഠിനാദ്ധ്വാനവുംകൊണ്ട് സാമൂഹ്യ രാഷ്ട്രീയരംഗത്ത് ഉയർന്ന വ്യക്തിയുമാണ് ശ്രീമതി ദ്രൗപദി മുർമു. എം.എൽ.എ, മന്ത്രി, ഗവർണർ എന്നീ പദവികളിലെല്ലാം തിളക്കമുള്ള കർമ്മശേഷിയാണ് അവർ പ്രകടിപ്പിച്ചത്. ഇന്ത്യയിൽ സ്ത്രീകൾക്കഭിമാനിക്കാവുന്ന നിമിഷമാണിത്. സ്വന്തം വ്യക്തിത്വത്തിന്റെ തിളക്കത്താൽ എല്ലാവരുടെയും അംഗീകാരം നേടി ഒരു രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കാനുള്ള ദൗത്യം ലഭിക്കുകയെന്നത് ചെറിയ കാര്യമല്ല. ഗോത്രവർഗത്തിൽനിന്ന് ഒരാൾക്ക് എത്രത്തോളം ഉയരാം എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് ദ്രൗപദി മുർമുവിന്റെ ഈ സ്ഥാനാരോഹണം.
ലോകചരിത്രത്തിന്റെ തിരുസഭയിൽ അഹല്യ ഭായ് ഹോൾകാർ, റാണിലക്ഷ്മി ഭായ്, എലിസബത്ത് ഒന്നാമൻ, സിരിമാവോ ഭണ്ഡാരനായകെ, ഇന്ദിരാഗാന്ധി, ഏയ്ഞ്ചല മെർക്കൽ, ഗോൾഡാ മേയർ, മാർഗരറ്റ് താച്ചർ തുടങ്ങിയവർക്കൊപ്പമാണ് ദ്രൗപദി മുർമുവിന്റെ സ്ഥാനം. ശ്രീമതി മുർമുവിന്റെ രാഷ്‌ട്രപതിസ്ഥാനം ഇന്ത്യയ്ക്കാകെ അഭിമാനം നൽകുന്നു. ആ അഭിമാനബോധം കൂടുതൽ പ്രോജ്ജ്വലമാക്കുന്ന രീതിയിൽ അവരുടെ പ്രവർത്തനം മുന്നേറട്ടെയെന്ന് രാജ്യം ആശംസിക്കുന്നു.
(ദേശീയ നയരൂപീകരണ വിദഗ്ദ്ധനാണ് ലേഖകൻ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |