തിരുവനന്തപുരം: യു.എ.ഇ കോൺസൽ ജനറലുമായി ബിസിനസ് ബന്ധമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മുൻമന്ത്രി കെ.ടി. ജലീൽ പറഞ്ഞു. സ്വപ്നസുരേഷിന്റെ സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തലിനോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമം പത്രത്തിനെതിരെ കോൺസൽ ജനറലിന് അബ്ദുൾ ജലീൽ എന്ന രേഖകളിലെ തന്റെ പേരിൽ കത്തയച്ചിരുന്നു. അദ്ദേഹത്തിന്റെ പി.എയായ സ്വപ്ന വഴി പേഴ്സണൽ ഐ.ഡിയിൽ നിന്ന് ഇ-മെയിൽ ചെയ്യുകയായിരുന്നു. കത്തയച്ചത് പാർട്ടിയുടെയോ സർക്കാരിന്റെയോ അറിവോടെയല്ല.
ആരോപണങ്ങളിൽ പുതുമയില്ല. സ്വർണക്കടത്തിൽ തനിക്ക് പങ്കുണ്ടെന്ന ആരോപണത്തിന് പ്രസക്തിയില്ലാതായി. കൊവിഡിൽ മരിച്ചവരുടെ ചിത്രം വച്ച് മാധ്യമം ഫീച്ചർ പ്രസിദ്ധീകരിച്ചതിനെതിരെ പലരുടെയും ബന്ധുക്കൾ പ്രതിഷേധമറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോൺസൽ ജനറലിന് കത്തയച്ചത്.
യൂത്ത് ലീഗിന്റെ സെക്രട്ടറിയായിരുന്ന സമയത്ത് ട്രാവൽ ഏജൻസി നടത്തിയതൊഴിച്ചാൽ ഇന്നേവരെ മറ്റൊരു ബിസിനസിന്റെയും ഭാഗമായിട്ടില്ല. ലോകത്ത് ഒരിടത്തും ബിസിനസോ പങ്കാളിത്തമോ ഇല്ല. ഒരു യു.ഡി.എഫ് എം.പിയും ഇത്തരത്തിൽ കത്തയച്ചെന്നും ജലീൽ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |