ചിറ്റൂർ: ആളിയാർ ഡാമിൽ നിന്നും ഒട്ടൻഛത്രത്തിലേക്ക് വെള്ളംകൊണ്ടു പോകാനുള്ള തമിഴ്നാടിന്റെ നീക്കത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ. ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ചിറ്റൂർ - കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കമ്മിറ്റികൾ ഗോപാലപുരത്ത് നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതപ്പുഴ നദീതടത്തിന്റെ ഭാഗമായുള്ള ആളിയാറിൽ നിന്ന് കാവേരി നദീതടത്തിലുള്ള ഒട്ടൻ ഛത്രത്തിലേക്ക് ജലം കൈമാറ്റം ചെയ്യുന്നത് സുപ്രീം കോടതി വിധിക്കെതിരാണ്. പറമ്പിക്കുളം - ആളിയാർ പദ്ധതി കരാർ പുതുക്കാത്തത്തിൽ വാതോരാതെ സംസാരിച്ചിരുന്ന സ്ഥലം എം.എൽ.എ കെ. കൃഷ്ണൻകുട്ടി ഈ വിഷയത്തിൽ പറയുന്നത് പ്രളയജലമാണ് തമിഴ്നാട് ഒട്ടൻഛത്രത്തിലേക്ക് കടത്തുന്നതെന്നാണ്. കുടിവെള്ളമെന്നത് നിത്യേന വിതരണം ചെയ്യേണ്ടതും പ്രളയജലം വർഷത്തിൽ 60 ദിവസത്തിൽ താഴെ മാത്രം ലഭ്യമാകുന്നതുമാണ്. മന്ത്രിയുടെ ഈ നിലപാട് തമിഴ്നാട് മുതലെടുക്കും. ചിറ്റൂർ താലൂക്കിനെ പ്രത്യേകിച്ചും പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളെ പൊതുവെയും മരുഭൂമിയാക്കുന്ന പദ്ധതി ഉപേക്ഷിക്കാൻ കേരള സർക്കാർ തമിഴ്നാട് സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. അല്ലാത്ത പക്ഷം ഒട്ടൻഛത്രം പദ്ധതി നിറുത്തിവെക്കുന്നതുവരെ കോൺഗ്രസ് ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും വി.പി. സജീന്ദ്രൻ പറഞ്ഞു.
കോൺഗ്രസ് കൊഴിഞ്ഞാമ്പാറ ബ്ലോക്ക് പ്രസിഡന്റ് കെ. രാജമാണിക്യം അദ്ധ്യക്ഷനായി. മുൻ എം.എൽ.എമാരായ കെ. അച്യുതൻ, കെ.എ. ചന്ദ്രൻ, ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, കെ.എസ്. തണികാചലം, കെ.സി. പ്രീത്, കെ. മധു, പി. ബാലചന്ദ്രൻ, ആർ. പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |