1,500 പേജുള്ള അനുബന്ധ കുറ്റപത്രം
100ലധികം പുതിയ സാക്ഷികൾ
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അനുബന്ധ കുറ്റപത്രത്തിൽ എട്ടാം പ്രതി ദിലീപിനെതിരെ നിർണായക തെളിവായി തുടരന്വേഷണ സംഘം ഉയർത്തിക്കാട്ടുന്നത് ശബ്ദരേഖകൾ. ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ പി. ബാലചന്ദ്രകുമാർ ടാബ്‌ലറ്റിൽ പകർത്തിയ സംഭാഷണങ്ങളും ജയിലിൽ നിന്ന് മുഖ്യപത്രി പൾസർ സുനി സഹതടവുകാരനായിരുന്ന ജിൻസണുമായി നടത്തിയ ഫോൺ സംഭാഷണവുമെല്ലാം ഇതിൽപ്പെടും.
ദിലീപിന് പൾസർ സുനിയുമായി മുൻപരിചയമുണ്ടെന്നതും ക്വട്ടേഷൻ നൽകിയെന്ന് സ്ഥിരീകരിക്കുന്ന സാഹചര്യ, ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിൽ ഉണ്ടെന്നാണ് അറിയുന്നത്. നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യം ദിലീപിന് ലഭിച്ചെന്ന് വ്യക്തമായി സ്ഥിരീകരിച്ചില്ലെങ്കിലും ദിലീപിന്റെ കൈയിൽ എത്തിയെന്നതിന് സാഹചര്യത്തെളിവുകൾ നിരത്തിയിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച പ്രതിഭാഗം അഭിഭാഷകരെ ചോദ്യം ചെയ്‌തില്ല. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറ്റത്തെയും വിവോ ഫോണിനെയും കുറിച്ചുള്ള അന്വേഷണവും പൂർത്തിയായിട്ടില്ല.
വഴി തുറന്നത് ബാലചന്ദ്രകുമാർ
191 ദിവസം നീണ്ട അന്വേഷണം പൂർത്തിയാക്കിയ സംഘം ഇന്നുച്ചയ്ക്ക് മൂന്നോടെ അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. 1500 പേജുള്ള കുറ്റപത്രത്തിൽ ദിലീപിനെതിരെ പ്രധാന തെളിവ് നശിപ്പിക്കൽ, തെറ്രായ വിവരം നൽകൽ (ഐ.പി.സി 201 ) എന്നീ കുറ്റങ്ങൾ അധികമായി ചേർത്തിട്ടുണ്ട്. ദിലീപിന്റെ സുഹൃത്തായ, ആലുവയിലെ ഹോട്ടൽ ആൻഡ് ട്രാവൽസ് ഉടമ ശരത് ജി. നായർ മാത്രമാണ് പുതിയ പ്രതി. നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ അശ്ലീല ദൃശ്യം ശരത്തിന്റെ കൈയിൽ എത്തിയെന്നും തെളിവ് നശിപ്പിച്ചെന്നും കണ്ടതിനെ തുടർന്നാണ് 15ാം പ്രതിയാക്കിയത്. 269 രേഖകളാണ് പിടിച്ചെടുത്തത്. 138 പേരെ ചോദ്യം ചെയ്തു. 100ലധികം പുതിയ സാക്ഷികളുണ്ട്.
ബാലചന്ദ്രകുമാർ കഴിഞ്ഞ ഡിസംബറിൽ നടത്തിയ വെളിപ്പെടുത്തലുകളാണ് തുടരന്വേഷണത്തിന് വഴിതുറന്നത്. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ എ.ടി.എസ് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ 15 അംഗസംഘം നടത്തിയ തുടരന്വേഷണം മൂന്ന് തവണ ഹൈക്കോടതിയിൽ നിന്ന് അധികസമയം തേടിയശേഷം ഈമാസം 15നാണ് താത്കാലികമായി അവസാനിപ്പിച്ചത്. ഇതിനിടെ എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ചിന്റെ തലപ്പത്ത് നിന്ന് നീക്കിയത് വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |