കൊല്ലം: കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ആഗസ്റ്റ് 3ന് നേരിട്ട് ഹാജരാകാൻ കൊല്ലം മുൻസിഫ് കോടതി ജഡ്ജി ഉത്തരവിട്ടു.
കോൺഗ്രസിന്റെ നിയമാവലിക്ക് വിരുദ്ധമായി കൊല്ലം ഡി.സി.സി പ്രസിഡന്റ് തനിക്കെതിരെ പുറപ്പെടുവിച്ച സസ്‌പെൻഷൻ അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുണ്ടറ ബ്ളോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന പൃഥ്വിരാജ് ഫയൽ ചെയ്ത കേസിലാണ് ഉത്തരവ്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് എന്നിവരും ഇതേ തീയതിയിൽ ഹാജരാകണമെന്ന് ഉത്തരവിൽ പറയുന്നു. സസ്പെൻഷൻ നിലനിൽക്കുന്നതിനാൽ പൃഥ്വിരാജിനെ നടക്കാനിരിക്കുന്ന കെ.പി.സി.സി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ പരിഗണിക്കില്ല. തന്റെ കേസിൽ തീരുമാനമാകുന്നത് വരെ കുണ്ടറ ബ്ലോക്കിൽ നിന്നുള്ള കെ.പി.സി.സി അംഗത്തെ നിശ്ചയിക്കരുതെന്നാവശ്യപ്പെട്ട് പൃഥ്വിരാജ് ഫയൽ ചെയ്ത ഉപ ഹർജിയിലാണ് മുൻസിഫ് കോടതി അടിയന്തര ഉത്തരവിട്ടത്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ ഉന്നയിച്ച ആരോപണത്തെ തുടർന്ന്, അന്നത്തെ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് പൃഥ്വിരാജിനെ സസ്‌പെൻഡ് ചെയ്തതായി മാദ്ധ്യമങ്ങളെ അറിയിച്ചത്. തനിക്ക് നേരിട്ട് സസ്‌പെൻഷൻ ഉത്തരവ് ലഭിച്ചില്ലെന്നും ,നടപടി തിരുത്തണമെന്നും ആവശ്യപ്പെട്ട് പൃഥ്വിരാജ് നിവേദനം നൽകിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് അഡ്വ. ബോറിസ് പോൾ മുഖേന അഖിലേന്ത്യാ പ്രസിഡന്റ് സോണിയ ഗാന്ധിക്കും , കെ.പി.സി.സി, ഡി.സി.സി പ്രസിഡന്റുമാർക്കും വക്കീൽ നോട്ടീസയച്ചു. അതിലും പ്രതികരണം ഉണ്ടാകാതിരുന്നതോടെയാണ് കൊല്ലം മുൻസിഫ് കോടതിയിൽ ഹർജി
ഉണ്ണിത്താൻ - പൃഥ്വിരാജ് പോര് ഇങ്ങനെ
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ കുണ്ടറയിൽ മത്സരിച്ചപ്പോഴാണ് പൃഥ്വിരാജുമായി സൗഹൃദത്തിലായത്. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് വരെ ഒപ്പമുണ്ടായിരുന്നു. ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാസർകോട് പോയ പൃഥ്വിരാജ് കലാശക്കൊട്ടിന്റെ അന്ന് മടങ്ങി. ഫലം വരുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പൃഥ്വിരാജ് തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ഉണ്ണിത്താൻ കാസർകോട് എസ്.പിക്ക് പരാതി നൽകി. പിന്നാലെ, പൃഥ്വിരാജിനെ ഡി.സി.സി പ്രസിഡന്റ് കുണ്ടറ ബ്ലോക്ക് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തു. ഇതോടെ, ഉണ്ണിത്താനെതിരെ ആരോപണങ്ങളുമായി പൃഥ്വിരാജും രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കടം വാങ്ങിയ പണം തിരികെ ചോദിച്ചതിനാണ് തനിക്കെതിരെ കള്ളപ്പരാതി നൽകിയതെന്ന് പൃഥ്വിരാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |