കൊച്ചി: വധശ്രമക്കേസിൽ ജയിലിൽ കഴിയുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്ക് ഇടക്കാല ജാമ്യം. പരീക്ഷ എഴുതുന്നതിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നാളെ മുതൽ ഓഗസ്റ്റ് മൂന്നുവരെയാണ് ജാമ്യം. 25000 രൂപയുടെ ബോണ്ട് ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അഭിഭാഷകനായ നിസാം നാസറിനെ വീട്ടില്‍ക്കയറി ആക്രമിച്ചെന്നായിരുന്നു ആർഷോയ്ക്കെതിരെയുള്ള കേസ്. 2018ലെ കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് കസ്റ്റഡിയിലായത്.
ഹാൾ ടിക്കറ്റ് നൽകിയ സാഹചര്യത്തിൽ പരീക്ഷ എഴുതട്ടെ എന്നാണ് കോടതി പറഞ്ഞത്. എന്നാൽ ഹാജർ നില പൂജ്യമായിട്ടും സെമസ്റ്റർ പരീക്ഷ എഴുതാൻ ആർഷോയ്‌ക്ക് ഹാൾ ടിക്കറ്റ് അനുവദിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഗവർണർക്കാണ് പരാതി നൽകിയിരിക്കുന്നത്. മഹാരാജാസ് കോളേജിലെ ഇടത് അനുകൂല അദ്ധ്യാപകരാണ് ഹാൾ ടിക്കറ്റ് അനുവദിച്ചതിന് പിന്നിൽ എന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. നാൽപ്പതോളം കേസുകളിൽ പ്രതിയായ ആർഷോയ്‌ക്ക് വ്യാജ രേഖയുണ്ടാക്കിയാണ് ഹാജർ സർട്ടിഫിക്കേറ്റ് നൽകിയത് എന്നും പരാതിയിലുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാനാണ് പരാതി നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |