പദ്ധതി ഇന്നുമുതൽ എല്ലാ കെ.എസ്.എഫ്.ഇ ശാഖകളിലും
നറുക്കെടുപ്പിലൂടെ സമ്മാനം ഒരുകോടിയുടെ ഫ്ലാറ്റ്, 70 ടാറ്റാ കാർ, 100 ഹീറോ ഇ-സ്കൂട്ടർ
തൃശൂർ: കെ.എസ്.എഫ്.ഇ ഭദ്രതാ സ്മാർട്ട് ചിട്ടികൾ-2022ന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് റെസിഡൻസി ഹോട്ടലിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്‌ടർ വി.പി.സുബ്രഹ്മണ്യൻ, തിരുവനന്തപുരം അർബൻ മേഖലാ അസിസ്‌റ്റന്റ് ജനറൽ മാനേജർ എൻ.സരസ്വതി, ഡയറക്‌ടർ ബോർഡ് അംഗം പ്രൊഫ.കെ.എൻ.ഗംഗാധരൻ, തൊഴിലാളി യൂണിയൻ പ്രതിനിധികളായ എസ്.മുരളീകൃഷ്‌ണ പിള്ള, എസ്.അരുൺ ബോസ്, എസ്.വിനോദ് എന്നിവർ സംസാരിച്ചു.
ഇന്ന് ആരംഭിക്കുന്ന ഭദ്രതാ സ്മാർട്ട് ചിട്ടി പദ്ധതിയിൽ നിരവധി സമ്മാനങ്ങളും ആനുകൂല്യങ്ങളും കോർത്തിണക്കിയിട്ടുണ്ട്. ചിട്ടിവരിക്കാരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ഒരുകോടി രൂപയുടെ ഫ്ലാറ്റ്/വില്ല സമ്മാനം ലഭിക്കും. രണ്ടാംസമ്മാനം 70 പേർക്ക് ടാറ്റാ ടിഗോർ ഇലക്‌ട്രിക് കാർ. പണമായി ആവശ്യപ്പെട്ടാൽ കാറിന്റെ വിലയായ 12.50 ലക്ഷം രൂപ ലഭിക്കും. മൂന്നാംസമ്മാനം 100 പേർക്ക് ഹീറോ ഇലക്‌ട്രിക് സ്കൂട്ടർ. പണമായി ആവശ്യപ്പെട്ടാൽ മൂന്നാംസമ്മാനക്കാർക്ക് 75,000 രൂപവീതം നൽകും.
ചിട്ടി പദ്ധതിയുടെ ലാഭം നേടാമെന്നതിന് പുറമേ സർക്കാർ ഉറപ്പാക്കുന്ന സുരക്ഷിതത്വവുമാണ് കെ.എസ്.എഫ്.ഇ ഭദ്രതാ സ്മാർട്ട് ചിട്ടിയുടെ ആകർഷണമെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. കേരളത്തിലെ 80 ലക്ഷത്തോളം കുടുംബങ്ങളെ കെ.എസ്.എഫ്.ഇയോട് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് ചെയർമാൻ കെ.വരദരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |