കോഴിക്കോട്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കരുത്ത് കൂട്ടുന്നതിനായി കെ.പി.സി.സി സംഘടിപ്പിക്കുന്ന നവ സങ്കൽപ്പ് ചിന്തൻ ശിബിരം ഇന്നും നാളെയും കോഴിക്കോട്ട് നടക്കും. ബീച്ചിന് സമീപത്തെ ആസ്പിൻ കോർട്ട്‌യാർഡിൽ (കെ.കരുണാകരൻ നഗർ) രാവിലെ 9.30ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പതാകയുയർത്തും. 10ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി, മദ്ധ്യപ്രദേശ് മുൻമുഖ്യമന്ത്രിയും പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവുമായ ദ്വിഗ്‌വിജയ് സിംഗ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ എന്നിവർ പ്രസംഗിക്കും.
കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് പുതിയ ദിശാബോധവും ഊർജവും നൽകുകയാണ് ലക്ഷ്യം. എ.ഐ.സി.സി ഉദയ്പൂരിൽ സംഘടിപ്പിച്ച മാതൃകയിലാണാണ് ഇവിടെയും ചിന്തൻ ശിബിരം നടക്കുക. കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനുള്ള കാര്യമായ ഇടപെടുലുകളുണ്ടാകും. പ്രത്യേക കലണ്ടർ തയാറാക്കി ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിക്കും. കാലാനുസൃതവും സമൂലവുമായ നവീകരണം, ജാതിമത ലിംഗ വ്യത്യാസമില്ലാതെ തുല്യ അവസരങ്ങൾ നൽകൽ എന്നിവ ചർച്ചയാകും.
എം.പിമാർ, എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ, ഡി.സി.സി പ്രസിഡന്റുമാർ, പോഷക സംഘടനാ സംസ്ഥാന പ്രസിഡന്റുമാർ, ദേശീയ നേതാക്കൾ ഉൾപ്പെടെ 191 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. അഞ്ച് കമ്മിറ്റികളാണ് ചിന്തൻ ശിബിരത്തിന്റെ ചർച്ചാ വിഷയങ്ങൾ തയാറാക്കുന്നത്. ഇവയെ അധികരിച്ച് പ്രതിനിധികളുടെ ചർച്ച നടക്കും. ചിന്തൻ ശിബിരത്തിന് മുന്നോടിയായി ഇന്നലെ സാംസ്‌കാരിക സദസ് നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |