പാലക്കാട്: ജില്ലയെ കടുംപച്ച പുതപ്പിക്കുന്നതിന്റെ ഭാഗമായി പൂർത്തിയായത് 130 നവകേരളം പച്ചത്തുരുത്തുകൾ. ഹരിത കേരള മിഷൻ, ദേശീയ തൊഴിലുറപ്പ് പദ്ധതി, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് പച്ചത്തുരുത്തുകൾ നടപ്പിലാക്കുന്നത്. പൊതുസ്ഥലങ്ങൾ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇവ സ്ഥാപിക്കുന്നത്. അര സെന്റിന് മുകളിലുള്ള സ്ഥലത്താണ് പച്ചത്തുരുത്ത് നിർമ്മിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃക സൃഷ്ടിച്ച് സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലയിൽ ആദ്യഘട്ടത്തിൽ 30 പഞ്ചായത്തുകളിലും മലമ്പുഴ, പുതുശ്ശേരി, കൊഴിഞ്ഞാമ്പാറ, കൊല്ലങ്കോട്, നെന്മാറ, പല്ലശന, കിഴക്കഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലുമാണ് പച്ചത്തുരുത്ത് രൂപീകരിച്ചത്. പദ്ധതിയിലൂടെ വ്യാപകമായി രൂപപ്പെടുന്ന ചെറുവനങ്ങളിലെ വൃക്ഷങ്ങൾ കാർബൺഡൈ ഓക്‌സൈഡ് ആകിരണം ചെയ്ത് ദീർഘകാലം സൂക്ഷിക്കുന്ന കാർബൺ കലവറകളായി മാറും. ജില്ലയിൽ 2007- 08ൽ ആരംഭിച്ച ഗ്രീൻ ദ ഗ്യാപ് പദ്ധതിയുടെ തുടർച്ചയായാണ് ഹരിത കേരള മിഷന്റെ ഏകോപനത്തിൽ പച്ചത്തുരുത്തുകളുടെ നിർമ്മാണം. എന്നാൽ റോഡിന് ഇരുവശങ്ങളിലും നടുന്ന വൃക്ഷവത്കരണം പച്ചത്തുരുത്തായി കണക്കാക്കില്ല. പച്ചത്തുരുത്ത് വഴി ജില്ലയിലെ ഉഷ്ണവരണ്ട കാറ്റിന്റെ ത്രീവത കുറയ്ക്കാൻ സാധിക്കും. ജില്ലയിലെ മുഴുവൻ പച്ചത്തുരുത്തുകളുടെ മാപ്പിംഗും പുരോഗമിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ മേൽനോട്ട ചുമതല.
-ശ്രദ്ധേയമായ പച്ചത്തുരുത്തുകൾ
മംഗലം പുഴയോരം (വടക്കഞ്ചേരി)
ഊട്ടറ പുഴയോരം (കൊല്ലങ്കോട്)
കണ്ണോട് (നെന്മോറ)
കരിങ്കരപ്പുള്ളി (കൊടുമ്പ്)
വെള്ളിയമ്പള്ളം (നല്ലേപ്പിള്ളി)
വാമല (പല്ലശ്ശന)
എൽ.ജി പാളയം (എലപ്പുള്ളി)
അനങ്ങൻമല (അനങ്ങനടി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |