വിഴിഞ്ഞം: വാഹന പരിശോധനയ്ക്കിടെ തോക്കും മാരകായുധങ്ങളുമായി മൂന്ന് പേരെ കോവളം പൊലീസ് പിടികൂടി. പാലപ്പൂര് സി.എസ്.ഐ പള്ളിക്ക് സമീപം നടുത്തട്ട് വിള വീട്ടിൽ മനുകുമാർ,പുഞ്ചക്കരി മണ്ണക്കല്ലുവിളയിൽ ആഷിക്, പാലപ്പൂര് നെടിയവിള വീട്ടിൽ ഉണ്ണി (34) എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ മുട്ടയ്ക്കാടിന് സമീപം നടന്ന വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. അമിതവേഗതയിൽ കാർ വരുന്നത് കണ്ട് തടഞ്ഞപ്പോൾ വാഹനത്തിലിരുന്നവർ ഇറങ്ങിയോടി. വാഹനം ഓടിച്ചു വന്ന മനുവിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റ് പ്രതികളെപ്പറ്റി സൂചന കിട്ടിയതെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിൽ നിന്ന് ഒരു പിസ്റ്റളും വടിവാളും വെട്ടുകത്തിയും കത്തിയും രണ്ട് മൊബൈൽ ഫോണുകളും കണ്ടെത്തി. ക്വട്ടേഷൻ സംഘാംഗങ്ങളായ പ്രതികൾ ഏതോ കുറ്റകൃത്യം ചെയ്യുന്നതിനായി പോകവേയാണ് പിടിയിലായത്. ഈ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും തോക്കിന്റെ ഉറവിടവും സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. ഫോർട്ട് എ.സി.പി ഷാജിയുടെ നിർദ്ദേശാനുസരണം കോവളം എസ്.എച്ച്.ഒ പ്രൈജു.ജി. എസ് ഐ മാരായ അനീഷ് കുമാർ, സുരേഷ് കുമാർ, എ.എസ്.ഐ മുനീർ, സി.പി.ഒ മാരായ സെൽവദാസ്. സുധീർ, അരുൺ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |