ആലപ്പുഴ : സ്വകാര്യത ഉറപ്പാക്കിയും ആധുനിക സജ്ജീകരണങ്ങളോടെയും ജില്ലയിൽ രണ്ട് അമ്മത്തൊട്ടിലുകൾ ഉടൻ സ്ഥാപിക്കും. നിലവിൽ കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയ്ക്ക് സമീപമുള്ളതിന് പകരമായി ബീച്ചിനോട് ചേർന്ന് ആളൊഴിഞ്ഞ ഭാഗത്ത് സ്ഥാപിക്കുന്ന അമ്മത്തൊട്ടിലാണ് ഇതിലൊന്ന്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്താകും രണ്ടാമത്തേത്. ഗൈനക് വാർഡിനോട് ചേർന്നാണ് ഇവിടെ അമ്മത്തൊട്ടിൽ സ്ഥാപിക്കുക. ഇതിനായി സ്ഥലം അനുവദിക്കാൻ കളക്ടർ ഡോ.രേണുരാജ് ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് എച്ച്.സലാം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കും.
റോഡരികിൽ എല്ലാവരുടെയും നോട്ടം പതിയുന്ന സ്ഥലത്തായതിനാൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സമീപം നിലവിലുള്ള അമ്മത്തൊട്ടിൽ നോക്കുകുത്തിയായി മാറിയതോടെയാണ് ഇത് ഇവിടെ നിന്ന് മാറ്റാൻ തീരുമാനിച്ചത്.
കെൽട്രോണിനാണ് പുതിയ അമ്മത്തൊട്ടിലുകളുടെ നിർമ്മാണ ചുമതല. അവിവാഹിതരായ യുവതികളും 18വയസ് തികയാത്തവരുമായി പ്രതിമാസം ശരാശരി നാലുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവസവിക്കുന്നതായാണ് കണക്കുകൾ. സ്വകാര്യ ആശുപത്രികളിലെ കണക്ക് വേറെയും. കുട്ടികൾ സുരക്ഷിതമല്ലാതെ ഉപേക്ഷിക്കപ്പെടുന്നത് തടയുകയാണ് പുതിയ അമ്മത്തൊട്ടിലുകൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
8: ഒരു അമ്മത്തൊട്ടിലിന്റെ നിർമ്മാണ ചിലവ് എട്ടു ലക്ഷം രൂപ
ദത്ത് കേന്ദ്രം ഉടൻ
കുട്ടികളെ ദത്ത് നൽകാനുള്ള സർക്കാരിന്റെ അനുമതി മൂന്ന് മാസം മുമ്പ് ജില്ലാ ശിശുക്ഷേമ സമിതിക്ക് ലഭിച്ചതിനാൽ ഇവിടെ ദത്ത് കേന്ദ്രം ഉടൻ ആരംഭിക്കും. ദത്തെടുക്കലിനുള്ള മുൻഗണനക്കായി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യണം.
ഫോണിൽ സന്ദേശമെത്തും, അലാറം മുഴങ്ങും
തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതി ആസ്ഥാനത്തെ അത്യാധുനിക രീതിയിലുള്ള അമ്മത്തൊട്ടിലിന്റെ മാതൃകയിലാണ് പുതിയവയുടെ നിർമ്മാണം. സെൻസറിംഗ് സംവിധാനത്തോടെയാണ് പ്രവർത്തനം. കുട്ടിയുമായി സമീപത്തെത്തിയാൽ വാതിൽ തനിയെ തുറക്കും. അകത്തേക്ക് പ്രവേശിക്കുമ്പോൾ ആവശ്യമായ നിർദ്ദേശങ്ങൾ മെഷീനിൽ നിന്ന് ലഭിക്കും. തൊട്ടിലിൽ കുട്ടിയെ കിടത്തുമ്പോൾ ഭാരം, ഏകദേശ പ്രായം ഉൾപ്പെടെയുള്ളവ മോണിട്ടറിൽ തെളിയും. കുട്ടിയെ ഉപേക്ഷിച്ചയാൾ പുറത്തിറങ്ങി കഴിയുമ്പോൾ അലാറമുയരും. ഇതോടൊപ്പം ആര്യോഗ്യ മന്ത്രി, ശിശുക്ഷേമ സമിതി സെക്രട്ടറി, കളക്ടർ തുടങ്ങിയവരുടെ ഫോണിലേക്കു സന്ദേശവുമെത്തും.
കടപ്പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയുംആശുപത്രിയുടെ മതിലിനോടു ചേർന്നുള്ള നിലവിലെ അമ്മത്തൊട്ടിൽ രണ്ടു മാസത്തിനുള്ളിൽ ബീച്ചിന്റെ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കും. അനുമതി ലഭിക്കുന്ന മുറയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ അമ്മത്തൊട്ടിൽ സ്ഥാപിക്കും. ദത്ത് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഈ മാസം നടക്കും.
- സി.എം.പ്രസാദ്, സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |