സച്ചി നക്ഷത്രങ്ങളുടെ ലോകത്തിരുന്ന് രാജ്യം നൽകിയ വലിയ അംഗീകാരം ആസ്വദിക്കുകയാവും. മലയാള സിനിമ അന്നുവരെ കടന്നു പോകാത്ത വഴികളിലൂടെ സഞ്ചരിച്ച് ഒരു ക്ളാസ് സിനിമ ചെയ്ത്, പറയാനേറെ ബാക്കിവച്ച് പെട്ടെന്ന് മടങ്ങുകയായിരുന്നല്ലോ...
അയ്യപ്പനും കോശിയും ഒരുക്കിയതിന് മികച്ച സംവിധായനകായി രാജ്യം ആദരിക്കുമ്പോൾ, ജീവിതത്തിന്റെ ഫ്രെയിമിൽ നിന്ന് സച്ചിയെ മരണം കൂട്ടിക്കൊണ്ടു പോയിട്ട് രണ്ടു വർഷവും ഒരു മാസവും പിന്നിട്ടിരിക്കുന്നു. 2020 ജൂൺ 18നായിരുന്നു ആ പ്രതിഭയെ നഷ്ടമായത്.
'എനിക്ക് രാഷ്ട്രീയമുണ്ട് - അത് സാമൂഹ്യനീതിയും മനുഷ്യത്വവുമാണ്. അതിനെ ഏതെങ്കിലും രാഷ്ട്രീയത്തിന്റേയോ സംഘടനയുടെയോ മൂടുപടമണിയിക്കാൻ താത്പര്യമില്ല'- സച്ചിയുടെ നിലപാട് അതായിരുന്നു. ആ നിലപാടിന്റെ ജ്വാല അയ്യപ്പൻ നായർ എന്ന കഥാപാത്രത്തിൽ കാണാം. നഞ്ചിഅമ്മയുടെ പാട്ടിൽ കേൾക്കാം.
സച്ചി തന്റെ രാഷ്‌ട്രീയം പറഞ്ഞു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പ്രതിഷേധത്തിന്റെ പ്രതിനിധികളാണ് ചിത്രത്തിലെ അയ്യപ്പൻനായരും ഭാര്യ കണ്ണമ്മയും. നായന്മാരുടെ പറമ്പിലെ ജോലിക്കാരിയായ അമ്മയുടെ പ്രതിഷേധമായിരുന്നു അയ്യപ്പനൊപ്പം നായർ എന്ന വാല്. മേലാളന്മാരും അധികാര വർഗ്ഗവും ചേർന്ന് ഭീകരവാദി ആക്കിയ ആദിവാസിപ്പെണ്ണിനെ താലി കെട്ടിയ മനുഷ്യൻ.
സിനിമയിലെ സംഗീതത്തിനു പോലും സച്ചിയുടെ രാഷ്ട്രീയം ഉണ്ടായിരുന്നു. നഞ്ചിഅമ്മയെ കൊണ്ട് പാടിച്ചതുപോലും ആ രാഷ്ട്രീയത്തിന്റെ ശുദ്ധിക്ക് വേണ്ടിയാണ്. അതേസമയം, സിനിമയുടെ ത്രില്ലർസ്വഭാവം സൂക്ഷിക്കുകയും ചെയ്തു.
രണ്ട് വ്യവസ്ഥിതികൾ തമ്മിലുള്ള സംഘർഷമാണ് സിനിമ. ഇതിനോടു ചേർന്നു നിൽക്കുന്നതാണ് മുണ്ടൂര് കുമ്മാട്ടി. സി.ഐയുടെ വേഷത്തിലെത്തിയ അനിൽ നെടുമങ്ങാടിന്റെ ഡയലോഗിലൂടെയാണ് അത് സച്ചി പറയുന്നത് - ''കുമ്മാട്ടിയെന്നു കേട്ടിട്ടുണ്ടോ നീ...പണ്ട് ജന്മിമാര് പാണ്ടികളെ ഇറക്കും കുമ്മാട്ടിക്കോലത്തിൽ. യൂണിയൻ പ്രവർത്തനമുള്ള ഹരിജൻ സഖാക്കളെ തീർക്കാൻ. രണ്ടു കുമ്മാട്ടി കഴിഞ്ഞു. കുറെ സഖാക്കള് തീർന്നു. പക്ഷെ, അടുത്ത കുമ്മാട്ടിക്ക് തീർന്നത് 13 പാണ്ടികളാണ്. ചെയ്തതാരെന്ന് പൊലീസിന് പിടികിട്ടിയില്ല. പക്ഷേ, പാർട്ടിക്ക് കിട്ടി. 25 വയസുള്ള ഒരു ചെക്കനെ കുമ്മാട്ടിവേഷത്തിൽ കൊണ്ടുനിറുത്തി എം.എൽ.എ ചാത്തൻ മാഷിന്റെ മുന്നിൽ. മാഷ് അവനോടു പറഞ്ഞു: നീ ചെയ്തത് തെറ്റല്ല, ചെറുത്ത് നിൽപ്പാണ്. പക്ഷേ, ഇനി നീ എന്തു ചെയ്യുമ്പോഴും നിയമം വേണം നിന്റെ കൂടെ എന്നുപറഞ്ഞ് മാഷ് അവനെ പൊലീസിൽ ചേർത്തു. അവന്റെ പേരാണ് അയ്യപ്പൻ നായർ. പിന്നീട് മുണ്ടൂര് മാടൻ എന്ന വിളിപ്പേരും കിട്ടി...''
സ്വന്തം രചനയിൽ സംവിധാനം ചെയ്ത അയ്യപ്പനും കോശിയും, അതിനു തൊട്ടുമുമ്പ് രചന നിർവഹിച്ച 'ഡ്രൈവിംഗ് ലൈസൻസ്' എന്നീ ചിത്രങ്ങൾ മതി സച്ചിയുടെ ക്ളാസ് തിരിച്ചറിയാൻ. പൊതുസമൂഹത്തിൽ നിലനിന്നുപോരുന്ന മാമൂലുകളെ തുറന്നുകാട്ടാൻ സച്ചി ആഗ്രഹിച്ചിരുന്നു. അത് കുറിപ്പുകളായി പക്കലുണ്ടായിരുന്നു.
തനിക്കിഷ്ടപ്പെട്ട സിനിമ വേറൊരാളുടെ ചെലവിൽ ചെയ്യുക എന്നുപറഞ്ഞാൽ മറ്റൊരുത്തന്റെ ചെലവിൽ ആത്മരതി നടത്തുന്നതിന് തുല്യമാണ് എന്ന് വിശ്വസിച്ചു സച്ചി. അതിനായി ഒരു നിർമ്മാണക്കമ്പനി തുടങ്ങാനിരിക്കുമ്പോഴാണ് ആകാല വേർപാട്.
ദേശീയ ചലച്ചിത്ര അവാർഡിന്റെ 68 വർഷത്തെ ചരിത്രത്തിൽ ഇതിനു മുമ്പ് മലയാളത്തിൽ അഞ്ചു പേർക്കു മാത്രമാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചിട്ടുള്ളത്. അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, ടി.വി.ചന്ദ്രൻ, രാജീവ്നാഥ്, ജയരാജ് എന്നിവർക്ക്. ഇപ്പോൾ സച്ചിയും.
സച്ചിയുടെ തിരക്കഥയിൽ ഇനിയും സിനിമ പിറക്കും
തിരുവനന്തപുരം: ''സച്ചിയുടെ ഒരു സിനിമ കൂടി പിറവി എടുക്കും. സച്ചിയുടെ രാഷ്ട്രീയം ഒരിക്കൽ കൂടി വ്യക്തമാക്കുന്ന മാസ്റ്റർ പീസായിരിക്കും അത്...'' സച്ചിയുടെ ഓർമ്മയിൽ ഈറനണിഞ്ഞ മിഴികളോടെയാണ് ഭാര്യ സിജി സച്ചി ഇക്കാര്യം പറഞ്ഞത്. നിരവധി സിനിമകളുടെ കഥകൾ സച്ചി സിജിയുമായി ചർച്ച ചെയ്തിരുന്നു. അതിൽ ഒന്നിന്റെ രചന ഏതാണ്ട് പൂർത്തിയാക്കുകയും ചെയ്തിരുന്നു. ആ ചിത്രം യഥാർത്ഥ്യമാക്കുകയാണ് സിജിയുടെ ലക്ഷ്യം. '' ആ സിനിമയുടെ ആദ്യവും ഇന്റർവെല്ലും ക്ലൈമാക്സുമെല്ലാം സച്ചി എഴുതിവച്ചിട്ടുണ്ട്. അത് സിനിമയാക്കുന്നതിനായി സംവിധായകൻ ജയരാജുമായി ചർച്ച ചെയ്തിരുന്നു.'' സിജി വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും മികച്ച സംവിധായകനായി സച്ചിയെ തിരഞ്ഞെടുത്തുവെന്ന വാർത്ത ടി.വി.സ്കീനിൽ നിറഞ്ഞപ്പോൾ സിജി പൊട്ടിക്കരഞ്ഞു പോയി. പിന്നെ സന്തോഷം തോന്നി. രാജ്യം അംഗീകരിച്ചതിൽ അഭിമാനവും. 'സച്ചിയെ എല്ലാവരും അംഗീകരിക്കുന്ന ഒരു ദിവസം വരുമെന്ന് എനിക്ക് അറിയാമായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഒരുപാട് അലട്ടിയപ്പോഴും സച്ചി ഒന്നും വകവെയ്ക്കാതെ സിനിമയ്ക്ക് വേണ്ടി നിലനിന്നു. ആ ചിന്തയായിരുന്നു അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്. ഒടുവിൽ അംഗീകാരം തേടിയെത്തിയപ്പോൾ എന്നെ ഒറ്റയ്ക്കാക്കി സച്ചി പോയി...' സിജിയുടെ വാക്കുകൾ മുറിഞ്ഞു. 'സച്ചി ഇല്ലാത്തതിൽ ദുഃഖം' കോഴിക്കോട് : സന്തോഷവും ദുഃഖവുമേറിയ പുരസ്കാര പ്രഖ്യാപനമാണിതെന്ന് കേരള ചലച്ചിത്ര അക്കാഡമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് പറഞ്ഞു. പൂർണമായും സിനിമയ്ക്കൊപ്പം സഞ്ചരിച്ച സച്ചിക്കുള്ള അംഗീകാരമാണ് ദേശീയ പുരസ്കാരം. അത് സ്വീകരിക്കാൻ നിൽക്കാതെ സച്ചി പോയതിന്റെ വേദനയുണ്ട്. ബിജുമേനോനും നഞ്ചിയമ്മയ്ക്കും പുരസ്കാരം കിട്ടിയതിൽ വലിയ സന്തോഷമുണ്ട്. അട്ടപ്പാടിയിൽ തിരക്കഥയെഴുതുന്നതിനിടെ സച്ചി അലഞ്ഞുതിരിഞ്ഞ് നടക്കുമ്പോൾ കണ്ടെത്തിയതാണ് നഞ്ചിയമ്മയെ. ഉൾക്കാട്ടിൽ ഒളിച്ചിരുന്ന രത്നത്തെ തേടിയെടുത്ത് ലോകത്ത് മുന്നിൽ സമർപ്പിക്കുകയായിരുന്നു. നഞ്ചിയമ്മ ഇന്ന് രാജ്യം മുഴുവൻ അറിയപ്പെടുന്നയാളായി. അയ്യപ്പനും കോശിയും സിനിമയുടെ സഹ നിർമാതാവ് എന്ന നിലയിൽ ഏറെ സന്തോഷമുള്ള ദിവസമാണ് - രഞ്ജിത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |