തിരുവനന്തപുരം: ആഫ്രിക്കൻ സ്വൈൻ ഫീവറിന് (പന്നിപ്പനി) ചികിത്സയോ പ്രതിരോധ വാക്സിനോ ലഭ്യമല്ലാത്തതിനാൽ മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശാനുസരണമുള്ള ജൈവസുരക്ഷാ സംവിധാനം ശക്തമാക്കാൻ ഫാംഉടമകൾ ശ്രദ്ധിക്കണമെന്ന് മന്ത്രി ചിഞ്ചുറാണി അറിയിച്ചു. ഭോപ്പാൽ ഐ.സി.എ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലെ മാനന്തവാടി ഫാമിൽ 43 പന്നികളും തവിഞ്ഞാൽ പഞ്ചായത്തിലെ ഫാമിൽ ഒരെണ്ണവും രോഗം ബാധിച്ച് ചത്തിരുന്നു. തവിഞ്ഞാൽ പഞ്ചായത്തിലെ ഫാമിൽ മൂന്ന് മൃഗങ്ങൾക്ക് രോഗലക്ഷണങ്ങൾ ഉണ്ട്.19ന് വിദഗ്ദ്ധസംഘം രോഗം ബാധിച്ച സ്ഥലങ്ങൾ സന്ദർശിച്ച് സാംപിളുകൾ ശേഖരിക്കുകയും കർഷകർക്ക് ബോധവത്കരണം നൽകുകയും ചെയ്തു. സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതിന് നിരോധനം ഏർപ്പെടുത്തി. പന്നി മാംസോത്പ്പന്നങ്ങൾ, പന്നി വിസർജ്ജ്യം എന്നിവ കടത്തിയ വാഹനങ്ങൾ സംസ്ഥാനത്തിനകത്ത് പ്രവേശിക്കുന്നത് തടയുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. കാട്ടുപന്നികൾ അസ്വാഭാവിക സാഹചര്യത്തിൽ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വനംവകുപ്പിനെ അറിയിക്കണം. പന്നികളെ കടത്താൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കുമെന്നും മന്ത്റി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |