മനുഷ്യമനസ്സിന്റെ ഇരുട്ട് മാറുന്നില്ലെങ്കിൽ ഇരുട്ടിൽ തപ്പുന്ന സമൂഹമുണ്ടാകും. പ്രകാശമാനമായ ഹൃദയമുണ്ടാകുമ്പോൾ ആ ഉൾക്കാഴ്ചയിൽ ശാശ്വത വെളിച്ചം ഉദയം ചെയ്യും.
സുഖമാത്യന്തികം യത് തത്
ബുദ്ധിഗ്രാഹ്യമതീന്ദ്രിയം
എന്ന സന്ദേശമാണ്
രാമായണത്തിൽ തിളങ്ങിനിൽക്കുന്നത്. മനുഷ്യൻ അവന്റെ മനസിനെ ബുദ്ധിക്ക് വിധേയമാക്കി പാകപ്പെടുത്തിയെടുക്കുമ്പോഴാണ്
ധർമ്മാധിഷ്ഠിതമായ സുഖം കരഗതമാകുന്നത്.
ഓം നമോ നാരായണായ എന്നതിൽ 'രാ' യും ഓം നമോ നമഃശിവായ എന്നതിൽ 'മ' യും ബീജാക്ഷരങ്ങളായി സ്ഥിതികൊള്ളുന്നു. ശൈവ വൈഷ്ണവ സമന്വയം "രാമ"എന്ന വാക്കിൽത്തന്നെയുണ്ട്. ഗായത്രീമന്ത്രത്തിന്റെ അക്ഷരങ്ങൾ ചേർന്ന ഇരുപത്തിനാലായിരം ശ്ലോകങ്ങൾ രാമായണത്തിലുണ്ട്.
മലയാളഭാഷയിൽ എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ട് സുപ്രസിദ്ധമെങ്കിലും ചീരാമകവിയുടെ രാമചരിതം പാട്ട്, നിരണത്തുരാമപ്പണിക്കരുടെ കണ്ണശ്ശ രാമായണം, പുനം നമ്പൂതിരിയുടെ ഭാഷാ രാമായണം ചമ്പു (മണിപ്രവാളകാവ്യം), ആനന്ദരാമായണം, പഞ്ചാബിൽ ഗുരു ഗോവിന്ദസിംഹന്റെ രാമകഥ, ബംഗാളിൽ കൃത്തിവാസ രാമായണം, മഹാരാഷ്ട്രത്തിൽ ഭാവാർത്ഥ രാമായണം, തമിഴ്നാട്ടിൽ കമ്പരാമായണം, മദ്ധ്യഭാരതത്തിൽ തുളസീദാസന്റെ രാമചരിതമാനസം എന്നിങ്ങനെ രാമായണങ്ങൾ പലതുണ്ട് . ഈ വിശ്വജീവനിൽ നിത്യസത്യമായിട്ടുള്ളത് ധർമ്മം മാത്രമാണ് . ധർമ്മത്തിൽനിന്നും സമ്പത്തുണ്ടാകുന്നു. സമാധാനവും സുഖവും ധർമ്മത്തിൽനിന്നു ലഭിക്കുന്നു. ധർമ്മം അഴിയ്ക്കപ്പെട്ടാൽ സുഖം നശിക്കുന്നു. അത് പരിരക്ഷിയ്ക്കപ്പെട്ടാൽ നമ്മെ രക്ഷിക്കും. ആകയാൽ ധർമ്മത്തെ ത്യജിയ്ക്കരുതാത്തതാണ്. ഈ ധർമ്മബോധം രാമായണത്തിലുടനീളം കാണാം. പ്രഭാമയമായ, ആദർശ സമ്പൂർണമായ സുരഭാവവും അന്ധകാരമയമായ അസുരഭാവവും തമ്മിലുള്ള യുദ്ധവും, അതിൽ
ധർമ്മത്തിന്റെ സ്ഥായിയായ വിജയവുമാണ് രാമായണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |