ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന ശുപാർശ ചെയ്തു. സംസ്ഥാനത്തെ പുതിയ മദ്യനയം പ്രഖ്യാപിച്ചപ്പോൾ മദ്യവ്യാപാരികളിൽ നിന്ന് സാമ്പത്തിക നേട്ടം
ഉണ്ടാക്കിയതായി ആരോപിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. മനീഷ് സിസോദിയയുടെ പേരെടുത്ത് പറഞ്ഞ് ഡൽഹി ഭരണകൂടത്തിലെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് ക്രമക്കേടെന്ന് ലഫ്റ്റനന്റ് ഗവർണ്ണർ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് പുതിയ മദ്യനയം പ്രഖ്യാപിച്ചപ്പോൾ മദ്യക്കമ്പനികൾക്ക് നേട്ടം ലഭിക്കുന്ന തരത്തിലാണ് അത് നടപ്പിലാക്കിയതെന്ന് വിനയ് കുമാർ സക്സേന വ്യക്തമാക്കുന്നു. എക്സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന മനീഷ് സിസോദിയയുടെ നടപടി ഡൽഹി സർക്കാരിന് വൻ നഷ്ടം വരുത്തി വച്ചതായി ഗവർണർ ആരോപിച്ചു. മനീഷ് സിസോദിയയുടെ അറിവോടെയാണ് എക്സൈസ് നിയമങ്ങൾ കാറ്റിൽ പറത്തി പുതിയ മദ്യനയത്തിന് രൂപം നൽകിയതെന്ന് ഗവർണർ വിശദീകരിച്ചു.
എന്നാൽ, ആം ആദ്മി പാർട്ടിയുടെ ജനപ്രീതി ഇല്ലാതാക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് എ.എ.പി വക്താവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമനുസരിച്ചാണ് ഗവർണറുടെ നീക്കം. പഞ്ചാബിലും ആം ആദ്മി പാർട്ടി വിജയിച്ചതോടെ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും ശത്രുത വർദ്ധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |