ന്യൂഡൽഹി:പുകവലിക്കുന്നതിനുള്ള പ്രായം 18 ൽ നിന്ന് 21 ആയി ഉയർത്തണം എന്ന് ആവിശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പബ്ലിസിറ്റിക്കായി ഹർജികൾ ഫയൽ ചെയ്യരുതെന്നും അതിനായി നല്ല കേസുകൾ വാദിക്കാനും പറഞ്ഞ് രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ജസ്റ്റിസ് എസ്.കെ കൗൾ, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് അഭിഭാഷകരായ ശുഭം അവാസ്തി, സപ്ത ഋഷി മിശ്ര എന്നിവർ നൽകിയ പൊതു താല്പര്യ ഹർജി തള്ളിയത്. എയർപോർട്ടുകളിൽ പോയാൽ നിങ്ങൾക്ക് സ്മോക്കിംഗ് സോണുകൾ കാണാം. നിങ്ങൾ അഭിഭാഷകരാണോ ? നിങ്ങളുടെ മേൽ കോടതി ചെലവ് ചുമത്തുന്നത് എനിക്ക് ഇഷ്ടമല്ല. പബ്ലിസിറ്റിക്കായി ഇത്തരം തന്ത്രങ്ങൾ പ്രയോഗിക്കുന്നത് കാണുമ്പോൾ ശരിക്കും സങ്കടമുണ്ട്. ബെഞ്ച് വ്യക്തമാക്കി. വാണിജ്യ കേന്ദ്രങ്ങളിൽ സ്മോക്കിംഗ് സോണുകൾ നീക്കം ചെയ്യണമെന്നും വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളുടെ പരിസരത്ത് സിഗററ്റുകളുടെ ചില്ലറ വില്പന നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പുകവലി നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിരുന്നു. പുകയില ഉപയോഗിക്കുന്നത് മൂലം ഇന്ത്യയിൽ 9 ദശലക്ഷം ആളുകൾ മരിക്കുന്നതായി ഹർജിക്കാർ വാദിച്ചെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |