ഹൈദരാബാദ്: റഷ്യൻ സർവകലാശാലയുടെ വ്യാജ ബിരുദത്തിന്റെ ബലത്തിൽ ചികിത്സ നടത്തിയിരുന്ന ഡോക്ടർ പിടിയിൽ. ഹൈദരാബാദിലെ കർമൻഘാട്ടിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നുമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ആർ കെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കെ വിജയ് കുമാറാണ് (36) വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതിന് പിടിയിലായത്. ഇയാൾ നൽകിയ വിവരം അനുസരിച്ച് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയ സി ടി സ്കാൻ ടെക്നീഷ്യൻ അഫ്രോസ് ഖാൻ, കംപ്യൂട്ടർ വിദഗ്‌ദ്ധനായ മഹ്ബൂബ് ഖാൻ എന്നിവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
നിരവധി വർഷങ്ങളായി വിജയ് കുമാർ വ്യാജ ബിരുദവുമായി തട്ടിപ്പ് നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ പി ആർ ഒ, കംപോണ്ടർ എന്നീ തസ്തികകളിൽ പ്രവർത്തിച്ചിട്ടുള്ള ഇയാൾക്ക് ആശുപത്രിയുടെ പ്രവർത്തന രീതികളും അത്യാവശ്യ ചികിത്സാ രീതികളും അറിയാമെന്നത് തട്ടിപ്പ് നടത്താൻ അനുകൂല ഘടകങ്ങളായതും പൊലീസ് പറഞ്ഞു.
രണ്ട് വർഷം മുമ്പ് ഉപ്പലിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രതിമാസം 60,000 രൂപയ്ക്ക് ഡോക്ടറയാി സേവനം അനുഷ്ടിച്ചിരുന്നതായി വിജയ് പൊലീസിന് മൊഴി നൽകി. ആറു മാസം അവിടെ പ്രവർത്തിച്ച ശേഷം കുറച്ചു നാളുകൾ ഇടവേള എടുത്ത വിജയ് പ്രതിമാസം 45,000 രൂപയ്ക്ക് മറ്റൊരു ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറായി ജോലിയിൽ പ്രവേശിച്ചു. കൂടുതലും നൈറ്റ് ഡ്യൂട്ടി എടുത്തിരുന്ന വിജയ് കുമാറിന് സ്വന്തമായി രോഗികൾ ഒന്നും ഇല്ലായിരുന്നെന്നും കൂടുതലും മറ്റ് ഡോക്ടർമാർ ചികിത്സിച്ച രോഗികളെ നോക്കുക മാത്രമാണ് ഇയാൾ ചെയ്തിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
വ്യാജ ബിരുദത്തിന് വേണ്ടി അഫ്രോസ് ഖാന് വിജയ് ആറര ലക്ഷം രൂപയാണ് പ്രതിഫലം നൽകിയതെന്നും ഇതനുസരിച്ച് റഷ്യയിലെ കസാൻ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ഒരു വ്യാജ ബിരുദം അഫ്രോസ് ഖാനും മഹ്ബൂബ് ഖാനും ചേർന്ന് നിർമിച്ച് നൽകിയെന്നും പൊലീസ് പറഞ്ഞു. സർട്ടിഫിക്കറ്റിൽ റഷ്യയുടെ ഇമിഗ്രേഷൻ സ്റ്റാമ്പ് കൂടി നൽകാമെന്ന് ഇവർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് ചെയ്തുകൊടുത്തിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |