SignIn
Kerala Kaumudi Online
Thursday, 25 April 2024 3.17 PM IST

ജനനസർട്ടിഫിക്കറ്റിലടക്കം അമ്മയുടെ പേര് മാത്രമാകാം: ഹൈക്കോടതി

kerala-high-court

കൊച്ചി: ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും പിതാവിന്റെ പേര് ഒഴിവാക്കി അമ്മയുടെ പേരു മാത്രം ചേർക്കാൻ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി. പ്രായപൂർത്തിയാകുന്നതിനു മുമ്പ് അമ്മയായ സ്ത്രീയുടെ മകൻ ജനനസർട്ടിഫിക്കറ്റിലും സ്കൂൾ രേഖകളിലും പാസ്പോർട്ടിലുമുള്ള പിതാവിന്റെ പേരു നീക്കി അമ്മയുടെ പേരു മാത്രം ചേർത്തു നൽകണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ഇക്കാര്യം വ്യക്തമാക്കിയത്.

രേഖകളിൽ പിതാവിന്റെ പേര് വ്യത്യസ്തമാണ്. അമ്മയ്ക്ക് പ്രായപൂർത്തിയാകുന്നതിനു മുമ്പ് പീഡിപ്പിക്കപ്പെട്ടതിനെത്തുടർന്നാണ് ജനനമെന്നും രേഖകളിൽ അമ്മയുടെ പേരു മാത്രം ചേർത്തു നൽകണമെന്ന ആവശ്യം അധികൃതർ നിരസിച്ചെന്നും ഹർജിയിൽ പറയുന്നു. ഇത്തരം കുട്ടികൾ രാജ്യത്തിന്റെ മക്കൾ കൂടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജനന സർട്ടിഫിക്കറ്റിലടക്കം തിരുത്തൽ വരുത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. രണ്ടാഴ്‌ചയ്ക്കകം തിരുത്തി നൽകണം. ഇതു ഹാജരാക്കി അപേക്ഷിച്ചാൽ വിദ്യാഭ്യാസ രേഖകളിലും പാസ്പോർട്ടിലും ആധാർ ഉൾപ്പെടെ തിരിച്ചറിയൽ രേഖകളിലും തിരുത്തൽ വരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

 'വേണം കർണന്മാരില്ലാത്ത സമൂഹം"

ലൈംഗിക പീഡനങ്ങളിലെ ഇരകളും അവിവാഹിതകളും പ്രസവിച്ച മക്കളുടെ സ്വകാര്യത, അന്തസ്, സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങൾ നിഷേധിക്കാൻ ഒരു അധികാരിക്കും കഴിയില്ല. അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുമ്പോൾ അവർ അനുഭവിക്കുന്ന മനോവിഷമത്തെക്കുറിച്ച് ആലോചിക്കണം. മറ്റു പൗരന്മാരെപ്പോലെ ഇവരെ സർക്കാർ സംരക്ഷിക്കണം. കുന്തി വെളിപ്പെടുത്തുന്നതുവരെ മാതാപിതാക്കളാരെന്ന് അറിയാത്ത കർണ്ണൻ അനുഭവിക്കുന്ന മനോവിഷമം വേദവ്യാസൻ മഹാഭാരതത്തിൽ വിവരിക്കുന്നുണ്ട്. മാലി മാധവൻ നായർ രചിച്ച 'കർണ്ണശപഥം' ആട്ടക്കഥയിലെ "എന്തിഹ മൻമാനസേ... "എന്നു തുടങ്ങുന്ന പദത്തിൽ കർണൻ അനുഭവിക്കുന്ന മാനസിക സംഘർഷം വിവരിച്ചിട്ടുണ്ട്. ഈ പദം കലാമണ്ഡലം ഹൈദരാലി പാടി കലാമണ്ഡലം ഗോപിയാശാൻ കർണ്ണനെ അവതരിപ്പിക്കുമ്പോൾ കഥകളിയറിയാത്തവർ പോലും കണ്ണീരണിയും. അനാഥനെന്ന ശാപം പേറുന്ന കർണന്മാരില്ലാത്ത സമൂഹമാണ് നമുക്കു വേണ്ടത്. ഭരണഘടനയും ഭരണഘടനാ കോടതികളും ഇവരെ സംരക്ഷിക്കും. പുതിയ കാലത്ത് കർണന്മാർക്ക് മറ്റുള്ളവരെപ്പോലെ അന്തസോടെ ജീവിക്കാനാവുമെന്നും കോടതി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOTHERS NAME
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.