ന്യൂഡൽഹി: അമ്മയുടെ വിയോഗമറിഞ്ഞ് ധൃതിയിൽ കാനഡയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സന്തോഷ് കുമാർ പിള്ള ദോഹയിൽ എത്തിയപ്പോഴാണ് തന്റെ ഒ.സി.ഐ പാസ്പോർട്ട് മറന്നതറിഞ്ഞത്. ഇതോടെ യാത്രമുടങ്ങി കാനഡയ്ക്ക് മടങ്ങേണ്ടിവരുമെന്ന അവസ്ഥയിലായി. എന്നാൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ സമയോചിത ഇടപെടൽ മൂലം അമ്മയെ അവസാനമായി കാണാനും അന്ത്യകർമ്മങ്ങൾ ചെയ്യാനും അവസരം ലഭിച്ചത് സന്തോഷിന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.
കാനഡയിലെ ടൊറന്റോയിൽ ന്യൂക്ലിയർ ഇൻസ്പെക്ടർ ജോലിയിൽ നിന്നും വിരമിച്ച തിരുവനന്തപുരം പേയാട് അലകുന്നം പാഞ്ചജന്യത്തിൽ സന്തോഷ് കുമാർ പിള്ള വർഷങ്ങളായി കനേഡിയൻ പൗരനാണ്. അമ്മയുടെ മരണമറിഞ്ഞ ഷോക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് പുറപ്പെട്ടപ്പോൾ ഒ.സി.ഐ(ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) പാസ്പോർട്ട് എടുക്കാൻ മറന്ന സന്തോഷിനെ ദോഹ എയർപോർട്ട് അധികൃതർ ദോഹയിൽ തടഞ്ഞു.
തിരുവനന്തപുരത്ത് എത്തുമ്പോൾ വിസ എടുക്കാനാകുമോയെന്നറിയാൻ ഖത്തർ എയർവേയ്സ് അധികൃതരും സന്തോഷും തിരുവനന്തപുരത്തെ ഫോറിൻ റീജ്യണൽ രജിസ്ടേഷൻ ഓഫീസറെ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് കാനഡയിലേക്ക് തന്നെ തിരിച്ചയക്കാൻ തീരുമാനിച്ചു. അവസാനശ്രമമെന്ന നിലയിൽ മന്ത്രി വി. മുരളീധരനും വിദേശകാര്യ മന്ത്രാലയത്തിനും എംബസിക്കും തന്റെ അപേക്ഷ മെയിൽ ചെയ്തു. ചൊവ്വാഴ്ച്ച പുലർച്ചെ 5.20 ന് തന്റെ പരാതി ലഭിച്ചതായി മുരളീധരന്റെ ഓഫീസ് അറിയിച്ചെങ്കിലും പിന്നീട് മറ്റ് അറിയിപ്പുകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ടൊറന്റോയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അതിനായി വിമാനം കയറാൻ ക്യൂ നിൽക്കുമ്പോഴാണ് ഖത്തറിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും വിളി വന്നതെന്ന് സന്തോഷ് കുമാർ പറയുന്നു. വിദേശകാര്യ വകുപ്പിന്റെ ഇടപെടലിലൂടെ തനിക്ക് വിസ ലഭിച്ചതായി കോൺസുലേറ്റ് അധികൃതർ പറഞ്ഞു. ഇന്ത്യൻ കോൺസുലേറ്റിലെത്തി ഒരു മണിക്കൂറിനുള്ളിൽ വിസ ലഭിച്ചു. ബുധനാഴ്ച്ച പുലർച്ചെ മൂന്ന് മണിക്ക് തിരുവനന്തപുരത്തെത്തിയ സന്തോഷ് അമ്മ എസ്.എം രാധമ്മയുടെ ആഗ്രഹം പോലെ തൈക്കാട് ശാന്തി കവാടത്തിൽ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |