തിരുവനന്തപുരം: കൊച്ചിയിലെ വൈറ്റില സോണിൽ കോർപ്പറേഷൻ അനുമതി നൽകിയ 'മൂന്നുനില കെട്ടിടം' അന്വേഷിച്ചുപോയ വിജിലൻസ് നാലുനില കെട്ടിടം കണ്ട് കണ്ണുതള്ളി. ഇടപ്പള്ളി വെണ്ണല ജനതാ റോഡിലാണ് ഫയലിലെ മൂന്നുനില കെട്ടിടം നിയമവിരുദ്ധമായി പണിത് നാലുനിലയാക്കിയത്. അതേ സ്ഥലത്ത് മറ്റൊരു വാണിജ്യ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ ഗോഡൗണും, ബാത്ത് റൂമും. മരട് മുൻസിപ്പാലിറ്റിയിൽ ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ ഡൈനിംഗ് റൂം.
സംസ്ഥാനത്തെ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്താൻ നടത്തിയ 'ഓപ്പറേഷൻ ട്രൂഹൗസി'ൽ പുറത്തായ ക്രമക്കേടുകളിൽ ചിലതാണിത്.തലസ്ഥാനത്തും കണ്ണൂരിലെ പാനൂരിലും അപേക്ഷ പോലുമില്ലാതെ കെട്ടിടങ്ങൾ നിർമ്മിച്ചതടക്കം ജീവനക്കാരുടെ ഗുരുതര അഴിമതികളും ക്രമക്കേടുകളുമാണ് പുറത്തായത്.അനധികൃത കെട്ടിടങ്ങൾക്ക് ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങി ജീവനക്കാർ സഞ്ചയ സോഫ്റ്റ് വെയർ വഴി കെട്ടിട നമ്പർ നൽകിയതായി വ്യക്തമായി. കരുനാഗപ്പളളി മുൻസിപ്പാലിറ്റിയിലും കോട്ടയ്ക്കലുമടക്കം ചില ഓഫീസുകളിൽ സെക്രട്ടറിയുടെയും അസി. എൻജിനീയറുടെയും ഓവർസിയറുടെയും യൂസർ ഐ.ഡിയും പാസ് വേർഡും കരാർ ജീവനക്കാരാണ് ഉപയോഗിക്കുന്നത്.
തിരുവനന്തപുരം വഞ്ചിയൂരിൽ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള സ്ഥലം പരിശോധിക്കാതെയാണ് ഷോപ്പിംഗ് കോംപ്ളക്സിന് അനുമതി നൽകിയത്. .റവന്യൂ വിഭാഗം ഉദ്യോഗസ്ഥരിൽ ചിലർ കൈക്കൂലി വാങ്ങി നികുതി ഇളവ് ചെയ്തതിന്റെ തെളിവുകളും പുറത്തായി.സൈറ്റിലെ യഥാർത്ഥ വിവരങ്ങൾ ഫയലിൽ രേഖപ്പെടുത്താതെയാണ് ചില ഓഫീസുകളിൽ പ്ളാനുകൾ അംഗീകരിക്കുകയും നിർമ്മാണ അനുമതി നൽകുകയും ചെയ്തത്.കാസർകോട് മുൻസിപ്പാലിറ്റിയിൽ 45 കെട്ടിടങ്ങളാണ് അനധികൃതമായി പണിതത്.
തിരുവനന്തപുരം കോർപ്പറേഷന്റെ കടകംപള്ളി സോണൽ ഓഫീസ്, വർക്കല, വടകര, പെരിന്തൽമണ്ണ,ഗുരുവായൂർ മുൻസിപ്പാലിറ്റികളിലും ചട്ടലംഘനങ്ങളുടെ ആകാശഗോപുരങ്ങളാണ് പൊന്തിവന്നത്. ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിൽ കെട്ടിട നിർമ്മാണ ഫീസായി ഈടാക്കിയ കാൽക്കോടിയോളം രൂപ ട്രഷറിയിൽ അടയ്ക്കാതെ കൈവശം വച്ചിരിക്കുന്നത് കൈയോടെ പിടിച്ചു. ചങ്ങനാശേരി പാറപ്പള്ളിയ്ക്ക് സമീപം നാലുനിലകളും 369 മീറ്റർ സ്ക്വയർ വിസ്തീർണവുമുള്ള കെട്ടിടത്തിന് നികുതി ചുമത്തുന്നത് നൂറ് സ്ക്വയർ മീറ്ററിന്. കൊട്ടാരക്കര, രാമനാട്ടുകര, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ വയൽ നികത്തി നിർമ്മിച്ചതും പണിപൂർത്തിയാക്കാത്തതുമായ ബഹുനില കെട്ടിടങ്ങൾക്ക് നഗരസഭകൾ 'പണി പൂർത്തിയാക്കി' കെട്ടിട നമ്പരും നൽകി.പാലക്കാട് നഗരസഭ
നിലവിൽ വീടുള്ളവർക്ക് ക്രമവിരുദ്ധമായി ഒരുവീട് കൂടി അനുവദിച്ചാണ് ആവാസ് യോജനയെ ക്രമക്കേടിൽ മുക്കിയത്. .വിജിലൻസ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിർദേശാനുസരണം ഐ.ജി എച്ച്. വെങ്കിടേഷ്, എസ്.പി ഇ.എസ്. ബിജുമോൻ, ഡിവൈ.എസ്.പി വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു
പരിശോധന.
അന്വേഷണം തുടരും
ക്രമക്കേടുകൾ സംബന്ധിച്ച് സർക്കാരിന് ഉടൻ റിപ്പോർട്ട് നൽകും.വരും ദിവസങ്ങളിലും വിശദമായ അന്വേഷണം തുടരും.
- മനോജ് എബ്രഹാം, വിജിലൻസ് എ.ഡി.ജി.പി
എറണാകുളം ജില്ലയിലും വൻക്രമക്കേട്
കോഴിക്കോടിനും തിരുവനന്തപുരത്തിനും പുറമെ എറണാകുളം ജില്ലയിലും കെട്ടിട നമ്പർ അനുവദിക്കുന്നതിൽ വിജിലൻസ് വ്യാപക ക്രമക്കേട് കണ്ടെത്തി. കൊച്ചി കോർപ്പറേഷൻ, കോർപ്പറേഷന്റെ വൈറ്റില, ഇടപ്പള്ളി മേഖലാ ഓഫീസുകൾ, മരട്, തൃക്കാക്കര, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിൽ വെള്ളിയാഴ്ച വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
കണ്ടെത്തിയ വിവരങ്ങളിൽ സമഗ്രാന്വേഷണം നടത്തുമെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. തുടർന്ന് വിശദറിപ്പോർട്ട് നൽകും. ക്രമക്കേടിൽ പങ്കുണ്ടെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യും. എറണാകുളം വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് ഒമ്പത് ടീമുകളായി തിരിഞ്ഞായിരുന്നു റെയ്ഡ്.
കൊച്ചി കോർപ്പറേഷനിൽ ചില കെട്ടിടങ്ങളുടെ നിർമ്മാണത്തിലും കൂടുതൽ നിലകൾ പണിതതിലും ക്രമക്കേട് കണ്ടെത്തി. മരട് നഗരസഭയിൽ പാർക്കിംഗ് സ്ഥലം ഇല്ലാത്ത ഹോട്ടലുകൾക്കും അനധികൃതമായി അനുമതി നൽകി. പനമ്പിള്ളിനഗറിൽ വീടിന് ലഭിച്ച അനുമതിയുടെ മറവിൽ വാണിജ്യസ്ഥാപനങ്ങൾ നിർമ്മിച്ചതായി കണ്ടെത്തി.
തൃപ്പൂണിത്തുറ നഗരസഭയിൽ ബഹുനില കെട്ടിടത്തിന് അനുമതി നൽകിയത് ക്രമവിരുദ്ധമായാണ്. കളമശേരിയിൽ അവധി ദിവസവും കെട്ടിടനമ്പർ നൽകിയത് ചട്ടലംഘനമാണ്. ഇക്കാര്യങ്ങളുൾപ്പെടെ പ്രാഥമിക റിപ്പോർട്ട് വിജിലൻസ് ഡറക്ടർക്ക് കൈമാറി.
പഞ്ചായത്തുകളും നിരീക്ഷണത്തിൽ
അനധികൃത കെട്ടിട നമ്പർ നൽകൽ വ്യാപകമാണെന്ന വിവരത്തെ തുടർന്ന് ഗ്രാമപഞ്ചായത്തുകളും വിജിലൻസ് നിരീക്ഷണത്തിലാണ്. ജില്ലയിലെ മറ്ര് മനിസിപ്പാലിറ്റികളിൽ പരിശോധന നടത്തുമെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |