കൊച്ചി: ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും മാതാവിന്റെ മാത്രം പേര് ഉൾപ്പെടുത്താൻ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി.പ്രായപൂർത്തിയാകുന്നതിന് മുൻപേ അമ്മയായ സ്ത്രീയുടെ മകൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണനാണ് ഉത്തരവിട്ടത്.
ജനനസർട്ടിഫിക്കറ്റിലും സ്‌കൂൾ രേഖകളിലും പാസ്‌പോർട്ടിലും രേഖപ്പെടുത്തിയിരിക്കുന്ന പിതാവിന്റെ പേര് നീക്കം ചെയ്ത് മാതാവിന്റെ പേര് മാത്രം ചേർത്തുനൽകണമെന്നാവശ്യപ്പെട്ട് ഹർജിക്കാരൻ കോടതിയിൽ എത്തുകയായിരുന്നു. ദുരൂഹ സാഹചര്യത്തിൽ അജ്ഞാതനായ വ്യക്തി പീഡിപ്പിച്ചതിനെത്തുടർന്നാണ് മാതാവ് ഗർഭിണിയായതെന്ന് ഹർജിയിൽ പറയുന്നു. ഹർജിക്കാരന്റെ ഓരോ രേഖകളിലും പിതാവിന്റെ പേര് വ്യത്യസ്തമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അവിവാഹിതയായ സ്ത്രീയുടെ കുഞ്ഞും രാജ്യത്തിന്റെ പൗരനാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഹനിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അവിവാഹിതകളുടെയും മക്കളുടെയും സ്വകാര്യത, അന്തസ്, സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങൾ നിഷേധിക്കാനാവില്ല. മാതാപിതാക്കൾ ആരെന്നറിയാതെ അപമാനിതനായതിന്റെ പേരിൽ സ്വന്തം ജന്മത്തെ ശപിക്കുന്ന കർണൻമാരില്ലാത്ത സമൂഹമാണ് നമുക്ക് വേണ്ടത്. ഭരണഘടനയും ഭരണഘടനാ കോടതികളും സംരക്ഷിക്കുമെന്നതിനാൽ പുതിയ കാലത്തെ കർണൻമാർക്ക് മറ്റുള്ളവരെപ്പോലെ അന്തസോടെ ജീവിക്കാനാവുമെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |