ആലപ്പുഴ: ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്‌ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്‌ടറായി നിയമിച്ച സർക്കാർ നടപടിയ്‌ക്കെതിരെ എതിർപ്പുമായി കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും കോൺഗ്രസ് നേതാവ് എ.എ ഷുക്കൂറും നിയമനത്തിനെതിരെ ശക്തമായി പ്രതികരിച്ചു. ദൗർഭാഗ്യകരമായ നടപടിയാണ് ശ്രീറാമിന്റെ നിയമനമെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചപ്പോൾ ശ്രീറാമിന്റെ നിയമനത്തിന് പിന്നിൽ മറ്റ് ചില താൽപര്യങ്ങളാണെന്നാണ് എ.എ ഷുക്കൂർ പറഞ്ഞത്.
ശ്രീറാമിന്റെ നിയമനത്തിനെതിരെ സമരം തുടങ്ങേണ്ടിവരുമെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന. 'ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ദൗർഭാഗ്യകരമായ സംഭവമാണ്. കുറ്റാരോപിതനായ ഒരു വ്യക്തിയ്‌ക്ക് ജില്ലയുടെ പൂർണാധികാരം നൽകിയതിന്റെ കാരണം മനസിലാകുന്നില്ല.' കെ.സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.
മാദ്ധ്യമപ്രവർത്തകനായ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ ആളാണ് ശ്രീറാം എന്ന് അഭിപ്രായപ്പെട്ട ഷുക്കൂർ കൊലപാതകം പോലെ ദാരുണമായ മരണത്തിൽ കളങ്കിതനായ വ്യക്തിയാണ് ശ്രീറാമെന്ന് ഓർമ്മിപ്പിച്ചു. ഈ നിയമനത്തിന് പിന്നിൽ മറ്റ് പല താൽപര്യവുമുണ്ടെന്നും അതനുവദിക്കില്ലെന്നും എ.എ ഷുക്കൂർ പറഞ്ഞു. തലസ്ഥാനത്ത് കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. അപകടത്തിൽപെട്ട കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ മറ്റൊരു പ്രതിയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |