കോഴിക്കോട്: എൽ.ഡി.എഫിൽ മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതയിൽ അസ്വസ്ഥരായ ഘടകകക്ഷികളെ യു.ഡി.എഫ് സ്വാഗതം ചെയ്യുുന്നുവെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കോഴിക്കോട് നടക്കുന്ന ചിന്തൻ ശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ ആശയങ്ങളും പരിപാടികളുമുള്ള സംഘടനകൾക്ക് ഇന്ന് കേരളത്തിൽ തീവ്രവലതുപക്ഷ നയങ്ങൾ പിന്തുടരുന്ന എൽ.ഡി.എഫിൽ അധികകാലം നിൽക്കാനാവില്ല, സ്വത്വം നഷ്ടപ്പെടുത്തി അധികാര പങ്കാളിത്തം എന്ന ഏക അജണ്ടയിൽ സംതൃപ്തരാകാത്ത കക്ഷികൾ കേരളത്തിലുണ്ടെന്നും അവർക്ക് മുന്നണി വിട്ട് വരേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു.
കെ.പി.സി.സി മുതൽ ബൂത്ത് കമ്മിറ്റി വരെ പുനഃസംഘടന പൂർത്തിയാക്കുമെന്നും കെ. സുധാകരൻ വ്യക്തമാക്കി. പാർട്ടി ഭാരവാഹികളുടെ എണ്ണം പുനഃക്രമീകരിക്കും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി മാതൃകയിൽ ജില്ലാ നിയോജക മണ്ഡലങ്ങളിലും സമിതികൾ രൂപീകരിക്കും. എല്ലാ പാർട്ടി പ്രവർത്തകർക്കും പരിശീലനം നിർബന്ധമാക്കും. വനിതകളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കുന്നതിന് ആഭ്യന്തര പരിഹാര കമ്മിറ്റികൾ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ യു.ഡി.എഫ് വിപുലീകരിക്കണമെന്ന് ചിന്തൻശിബിരിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചിരുന്നു. യു.ഡി.എഫ് വിട്ടവരെ മുന്നണിയിൽ തിരിച്ചെത്തിക്കണമെന്നും കോൺഗ്രസ് അതിന് മുൻകൈ എടുക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. വി.കെ. ശ്രീകണ്ഠൻ എം.പിയാണ് പ്രമേയം അവതരിപ്പിച്ചത്. പാർട്ടിയുടെ സ്വാധീനം എല്ലാ മേഖലകളിലും ശക്തിപ്പെടുത്തണം. പിന്നാക്കവിഭാഗങ്ങൾക്കിടയിൽ സ്വാധീനം വർദ്ധിപ്പിക്കണം. ന്യൂനപക്ഷങ്ങളെ ഒപ്പം നിറുത്തണം. ക്രിസ്ത്യൻ മേഖലകളിൽ കടന്നുകയറാനുള്ള ബി.ജെ.പിയുടെ ശ്രമം ചെറുക്കണം. മതതീവ്രവാദ സ്വഭാവമുള്ള ആരുമായും കൂട്ടുചേരരുത്. ടി20 ഉൾപ്പെടെയുള്ള അരാഷ്ട്രീയ കക്ഷികളുമായി കൂട്ടുകെട്ട് വേണ്ടന്നും പ്രമേയം നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |