ഭൂമി പരപരാ പരന്നിട്ടായിരുന്നല്ലോ എന്നാണ് ഈപി ജയരാജൻ സഖാവ് കഴിഞ്ഞ ദിവസം ചോദിച്ചത്. അതിപ്പോൾ അണ്ഡാകൃതിയിലായില്ലേ എന്നും ചോദിച്ചു. ഇരിണാവ് സ്കൂളിൽ ജയരാജൻ സഖാവ് ഏതാണ്ട് മൂന്നാം ക്ലാസ്- നാലാം ക്ലാസിലൊക്കെ ആവുന്നത് വരെയൊക്കെ ഭൂമി പരന്നുതന്നെ കിടക്കുകയായിരുന്നു. മാഷ് സ്കൂളിൽ നിന്ന് പഠിപ്പിച്ച് കൊടുത്തത് അതിന് അണ്ഡത്തിന്റെ ഷേപ്പാണെന്നാണ്. ജയരാജൻ സഖാവ് അതിലൊന്നും വിശ്വസിച്ചിട്ടില്ല. മാഷ് പറഞ്ഞപ്പോൾ അങ്ങനെ ചെറിയൊരു സംശയം തോന്നി എന്നല്ലാതെ പരന്നഭൂമി അണ്ഡത്തിന്റെ രൂപത്തിലേക്ക് മാറുന്നതായി അദ്ദേഹത്തിന് തോന്നിയിട്ടില്ല.
നാലാംക്ലാസ്സിൽ പഠിക്കുന്ന സമയത്ത് തന്നെ ജയരാജൻ സഖാവ് മാഷമ്മാരൊക്കെ സങ്കല്പിച്ച് കൂട്ടുന്ന ഇത്തരം വ്യവസ്ഥിതികളെ ചോദ്യം ചെയ്യാവുന്ന അവസ്ഥയിലായിരുന്നു. അതുകൊണ്ട് മാഷോട് അദ്ദേഹം തർക്കിക്കാൻ പോയെന്നല്ല പറഞ്ഞുവരുന്നത്. സഖാവിന് തർക്കിക്കണം എന്നുണ്ടായിരുന്നു. പക്ഷേ സ്കൂളിൽ കുറച്ചുകാലം കൂടി പോകേണ്ടിയിരുന്നതിനാൽ തർക്കിച്ച് പ്രയാസമുണ്ടാക്കിയില്ല.
അന്ന് മാഷ് പറഞ്ഞത് പമ്പരവിഡ്ഢിത്തമായിരുന്നു. കുറേക്കാലം ജയരാജൻസഖാവ് അത് ഓർത്തോർത്ത് ചിരിക്കുകയുണ്ടായി. പണ്ടൊക്കെ സഖാവ് കല്യശ്ശേരി- ഇരിണാവ് പ്രദേശത്തെ ആകാശത്തുകൂടി വിമാനം പറക്കുന്നത് നോക്കിനിൽക്കുമായിരുന്നു. അതെന്തൊരു രസമായിരുന്നു. വിമാനത്തിൽ ഒന്ന് കേറിയിരിക്കണമെന്ന ആഗ്രഹം സഖാവിന്റെ മനസ്സിൽ മുളച്ച് തുടങ്ങുന്നത് അങ്ങനെയാണ്.
'അതൊന്നും നടക്കൂല്ലാ,പ്പാ..." എന്ന് സഖാവ് ചിന്തിച്ചിട്ടില്ല. എല്ലാം നടക്കുമെന്നാണ് ജയരാജൻസഖാവ് ചിന്തിച്ചത്. കുറച്ചുകാലം കൂടി അങ്ങനെ പോയപ്പോൾ സഖാവ് പോളിടെക്നിക്കും ഗുസ്തിയും പാസ്സായി. അതിനിടയിൽ പലതും സംഭവിക്കുന്നുണ്ടായിരുന്നു. ജയരാജൻ സഖാവ് പല നിലയ്ക്കും മാറിക്കഴിഞ്ഞിരുന്നു. സഖാവ് വിമാനത്തിലൊക്കെ കേറിത്തുടങ്ങിയിരുന്നു.
വിമാനത്തിൽ പറന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു ദിവസം കുത്തനെ താഴോട്ടേക്ക് സഖാവ് ഒന്ന് നോക്കിപ്പോയത്. പെട്ടെന്ന് സഖാവ് പറഞ്ഞുപോയത് ഹെന്റമ്മോ എന്നാണ് . 'ഹെന്റെ മാർക്സ് മുത്തപ്പാ..." എന്നല്ല വിളിച്ചത്. ആ കാഴ്ച കണ്ടിട്ട് ഇരിണാവ് സ്കൂളിലെ സയൻസ് മാഷ് പറഞ്ഞ കാര്യത്തിലേക്ക് ജയരാജൻ സഖാവിന്റെ ഹൃദയം പാഞ്ഞു. ഭൂമിക്ക് അണ്ഡാകൃതി വന്ന് കഴിഞ്ഞിരിക്കുന്നു. ആ വിമാനസംഭവത്തിന്റെ അന്നുതൊട്ട്, ഭൂമി അണ്ഡാകൃതിയിലായെന്ന് വിശ്വസിക്കുന്നയാളാണ് ജയരാജൻ സഖാവ്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം കണ്ണൂർടൗണിൽ വച്ച് നട്ടുച്ചനേരത്ത് സഖാവ് ഇക്കാര്യം പരസ്യമായി വിളിച്ചുപറഞ്ഞത്. ഇൻഡിഗോ എന്ന് പറയുന്ന വിമാനക്കമ്പനിക്കാർക്ക് സഖാവിന്റെ സഹായം കിട്ടിത്തുടങ്ങിയ ശേഷം വച്ചടിവച്ചടി കയറ്റമായിരുന്നു. വിമാനത്തിന്റെ താഴെ അണ്ഡരൂപത്തിൽ കിടക്കുന്ന ഭൂമിയിൽ തൊഴിലാളിവർഗ സർവാധിപത്യം പൂത്തുല്ലസിക്കുന്ന കാഴ്ച അതിമനോഹരമായാണ് ജയരാജൻ സഖാവിന് തോന്നിയത്. തൊഴിലാളികളൊക്കെ നല്ലതുപോലെ പണിയെടുക്കുന്നുണ്ടായിരുന്നു. മട്ടന്നൂരിൽനിന്ന് വിമാനം തിരുവനന്തപുരത്തേക്ക് പറക്കാൻ തുടങ്ങിയപ്പോൾ ഇൻഡിഗോ കമ്പനിക്കാരുടെ മനസ്സിൽ ആദ്യം വന്ന രൂപം ജയരാജൻസഖാവിന്റേതാണ്. ഇൻഡിഗോ കമ്പനിക്ക് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കി കൊടുത്തത് സഖാവും ഭാര്യയും വിമാനത്തിൽ കേറിയിട്ടാണ്. ഇത് സഖാവ് തന്നെയാണ് പറഞ്ഞത്.
പക്ഷേ ഇപ്പോൾ സംഭവിച്ചതെന്താണ്. ഇൻഡിഗോ കമ്പനിയിൽ ഇനി കേറുന്ന പ്രശ്നമില്ലെന്ന് ജയരാജൻ സഖാവിന് ശപഥം ചെയ്യേണ്ടിവന്നിരിക്കുന്നു. ഉഗ്രശപഥമാണ്. ഇൻഡിഗോ കമ്പനിക്കാർ കുത്തുപാളയെടുക്കുന്നത് കാണാനുള്ള മോഹം അദ്ദേഹത്തിൽ കലശലായിരിക്കുന്നു. മൂന്നാഴ്ച അവരുടെ വിമാനത്തിൽ ജയരാജൻ സഖാവ് കേറരുതെന്ന് ഇൻഡിഗോ കമ്പനിക്കാർ പറഞ്ഞത് ഏത് എരണംകെട്ട സമയത്താണ് ! കമ്പനിക്കാരുടെ വിധിയെന്നല്ലാതെ എന്താണ് പറയുക!
ജയരാജൻ സഖാവ് ഇല്ലാത്ത ഇൻഡിഗോ വിമാനവും പാപ്പരായിക്കിടക്കുന്ന ശ്രീലങ്കയും തമ്മിൽ എന്ത് വ്യത്യാസം! ശ്രീലങ്കയുടെ അവസ്ഥയിലേക്കാണ് യഥാർത്ഥത്തിൽ ഇൻഡിഗോ കമ്പനിക്കാർ തള്ളപ്പെടാൻ പോകുന്നത്. ജയരാജൻ സഖാവിനോടാണ് അവരിപ്പോൾ തീക്കളി കളിച്ചിരിക്കുന്നത്. സൂക്ഷിച്ച് കളിക്കാതിരുന്നതിന്റെ കുഴപ്പമാണ് അവർക്ക്. കണ്ടിട്ട് പഠിക്കാത്തവർ കൊണ്ടിട്ട് തന്നെ പഠിക്കണം.
വിമാനത്തിൽ മുഖ്യമന്ത്രി പിണറായി സഖാവിന്റെ കൂടെ ജയരാജൻ സഖാവ് വന്ന ഒരു ദിവസത്തിൽ രണ്ട് ചെറുപ്പക്കാരെ സഖാവ് തള്ളിമറിച്ചിട്ട് ചമ്മന്തിയാക്കാൻ നോക്കിയെന്ന് പറയുന്നവരുണ്ട്. യഥാർത്ഥത്തിൽ സഖാവ് അങ്ങനെ ചെയ്തിട്ടില്ല. സഖാവ് വലത്തേകൈ ഒന്നുയർത്തി പിടിച്ചതേയുണ്ടായിട്ടുള്ളൂ. ഗുസ്തി പാസ്സായിട്ടുണ്ട്. അതുകൊണ്ട് കൈയ്ക്ക് അല്പം ഉഷാറ് കൂടാനിടയുണ്ട്. അത് മനസ്സിലാക്കി ചെറുപ്പക്കാർ നോക്കിയും കണ്ടും നിൽക്കണമായിരുന്നു. അത് ചെയ്തില്ല. അതിന് സഖാവിനോട് വിമാനത്തിൽ കേറരുതെന്ന് കല്പിച്ച ഇൻഡിഗോ കമ്പനിക്കാർ വാസ്തവം പറഞ്ഞാൽ നടത്തിയത് എലിയെ പേടിച്ച് ഇല്ലം ചുടുന്ന ഏർപ്പാടാണ്. സഖാവിന് മഹാഭാരതത്തിലെ ഭീഷ്മാചാര്യരുടെ തൊലിക്കട്ടിയില്ലാത്തത് കൊണ്ട് ചിലപ്പോൾ ശപഥം കുറച്ചുനാൾ കഴിഞ്ഞാൽ പിൻവലിക്കാൻ തോന്നിയേക്കും. അതുവരെ ഇൻഡിഗോ ഒന്ന് ക്ഷമിക്കുക. ചാടിക്കേറി ഒന്നും ചെയ്യരുത്.
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |