ഭുവനേശ്വർ: ദ്രൗപതി എന്ന പേരിട്ടത് സ്കൂൾ അദ്ധ്യാപകനെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി ദ്രൗപതി മുർമു. യഥാർത്ഥ പേര് 'പുതി' എന്നായിരുന്നുവെന്നും മുർമു പറഞ്ഞു. ഒരു അഭിമുഖത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സന്താലി വിഭാഗക്കാരിൽ ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ മുത്തശിയുടെ പേരാണ് ഇടുന്നത്. ആൺകുഞ്ഞെങ്കിൽ മുത്തശന്റെ പേരും. അങ്ങനെയാണ് മുർമുവിന് പുതി എന്ന് പേരിട്ടത്. എന്നാൽ സ്കൂൾ കാലഘട്ടമായപ്പോഴേയ്ക്കും അദ്ധ്യാപകരിലൊരാൾ മുർമുവിനെ ദ്രൗപതി എന്ന് വിളിക്കുകയായിരുന്നു. കാരണം ചോദിച്ചപ്പോൾ പുതി എന്ന് പേര് ഇഷ്ടമല്ലാത്തതിനാൽ മഹാഭാരതത്തിലെ പേര് വിളിക്കുന്നതാണെന്നായിരുന്നു അദ്ധ്യാപകന്റെ മറുപടി. മുർമുവിന്റെ സ്കൂൾ കാലഘട്ടത്തിൽ മറ്റ് ജില്ലകളിൽ നിന്നുള്ള അദ്ധ്യാപകർ എത്തിയാണ് ഗോത്രവർഗത്തിൽപ്പെട്ട കുട്ടികളെ പഠിപ്പിച്ചിരുന്നത്. പിന്നീട് മാറി വന്ന അദ്ധ്യാപകരും സഹപാഠികളും ദ്രൗപതി എന്ന് വിളിക്കാൻ തുടങ്ങിയതോടെ പേര് ഇതായി മാറുകയായിരുന്നു. പിന്നീട് ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാം ചരൺ ടുഡുവുമായുള്ള വിവാഹശേഷം ദ്രൗപതി മുർമു എന്ന പേര് സ്വീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |