തിരുവനന്തപുരം: ഇ പി ജയരാജനെതിരായ വധശ്രമകേസിൽ മൊഴി നൽകാൻ ഹാജരാകില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും നവീൻ കുമാറും പൊലീസിനോട് വ്യക്തമാക്കി. തിരുവനന്തപുരം വലിയതുറ എസ് എച്ച് ഒയെ ആണ് ഇരുവരും വിവരം ധരിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരായ വധശ്രമകേസിലെ ജാമ്യവ്യവസ്ഥകളിൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്ന് ഉള്ളതിനാലാണ് മൊഴി നൽകാൻ ഹാജരാകാത്തതെന്ന് ഇരുവരും പറഞ്ഞു. ജാമ്യ വ്യവസ്ഥകൾ നിലനിൽക്കുന്നതിനാൽ മൊഴി നൽകുന്നതിന് വേണ്ടി വലിയതുറ പൊലീസിന് മുന്നിൽ ഹാജരാകേണ്ടതില്ലെന്നാണ് ഇരുവരുടെയും നിലപാട്. നാളെയും മറ്റന്നാളുമായി ഹാജരാകാനായിരുന്നു ഇവരോട് പൊലീസ് ആവശ്യപ്പെട്ടത്.
ഇ പി ജയരാജൻ, മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗം സുനീഷ്, ഗൺമാൻ അനിൽകുമാർ എന്നിവർ ചേർന്ന് മർദ്ദിച്ചുവെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതി. ഈ പരാതിയിന്മേലാണ് ഇ പി ജയരാജനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വിമാനത്തിലെ പ്രതിഷേധത്തിന് പിന്നാലെ ഗൺമാൻ അനിൽകുമാറിന്റെ പരാതിയിൽ യൂത്ത് കോൺഗ്രസ്സുകാർക്കെതിരെ മാത്രമായിരുന്നു ആദ്യം പൊലീസ് കേസ് എടുത്തത്. ഇപിക്കെതിരെയും കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും പൊലീസ് നിരസിക്കുകയായിരുന്നു.
അനിൽകുമാർ ഔദ്യോഗിക കൃത്യനിർവ്വഹണമാണ് നടത്തിയതാണെന്നും സദുദ്ദേശത്തോടെ പ്രതിഷേധക്കാരെ നേരിട്ട ഇ പി തന്നെ രക്ഷിക്കാൻ ശ്രമിച്ചെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാൽ സംഭവത്തിൽ ഇ പി ജയരാജന് ഇൻഡിഗോ മൂന്ന് ആഴ്ചത്തെ യാത്രാ വിലക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ട് ആഴ്ചത്തെ യാത്രാ വിലക്കും നൽകിയതോടെ സർക്കാരിന് തിരിച്ചടി നേരിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |