മലപ്പുറം: ജില്ലയ്‌ക്ക് പ്ളസ് ടു അധികബാച്ച് സംസ്ഥാന സർക്കാർ നിഷേധിച്ചെന്ന ആരോപണവുമായി മലപ്പുറത്തെ മുന്നിയൂർ ഹയർ സെക്കൻഡറി സ്‌കൂൾ സുപ്രീംകോടതിയെ സമീപിച്ചു. മലപ്പുറം ജില്ലയിലെ പ്ളസ് ടു സീറ്റുകൾ അപര്യാപ്‌തമാണെന്ന് കോടതിയിൽ സമർപ്പിച്ച ഹർജിയിലുണ്ട്. ജില്ലയിലെ വിദ്യാർത്ഥികളോട് സർക്കാർ വിവേചനം കാണിക്കുന്നു. സ്‌കൂളിന് പ്ളസ് ടു അധികബാച്ച് അനുവദിക്കണമെന്ന് ഹർജിയിൽ ആവശ്യമുണ്ട്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇതേ ആവശ്യം ഉന്നയിച്ചുളള ഹർജി തളളിയതിനെ തുടർന്നാണ് സ്‌കൂൾ മാനേജ്‌മെന്റ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് മുൻപ് കൂടുതൽ സീറ്റ് അനുവദിക്കുന്നതിന് ഉത്തരവിട്ടെങ്കിലും ഇത് സർക്കാർ നയതീരുമാനമായതിനാലാണ് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് മരവിപ്പിച്ചത്.
2021-22 വർഷം ജില്ലയിൽ സർക്കാർ സിലബസിൽ 71,625 കുട്ടികൾ പത്താംക്ളാസ് പാസായി. ഈ വർഷം അത് മുക്കാൽ ലക്ഷം കടക്കും. എന്നാൽ 65,035 മാത്രമാണ് ജില്ലയിലെ പ്ളസ് വൺ സീറ്റുകളെന്ന് ഹർജിയിലുണ്ട്. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സിലബസിലെ കുട്ടികൾ കൂടി ചേരുമ്പോൾ നിരവധി വിദ്യാർത്ഥികൾക്ക് ജില്ലയിൽ തുടർന്ന് പഠിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും സ്‌കൂൾ മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ സംസ്ഥാനത്തെ ആകെ കണക്കിൽ പരീക്ഷയ്‌ക്ക് വിജയിച്ച കുട്ടികളെക്കാൾ കൂടുതൽ സീറ്റുകൾ ലഭ്യമാണ്. ജില്ലയിൽ അധികബാച്ച് അനുവദിക്കാതെ നിലവിലെ ബാച്ചുകളിൽ സീറ്റ് എണ്ണം കൂട്ടുകയാണ് സർക്കാർ ചെയ്‌തതെന്നും ഇത് കാരണം മറ്റ് ജില്ലകളിൽ ഒരു ക്ളാസിൽ അൻപതോളം വിദ്യാർത്ഥികൾ പഠിക്കുമ്പോൾ ജില്ലയിൽ ഒരു ക്ളാസിൽ എഴുപതിലധികം വിദ്യാർത്ഥികളാണ് ഉളളത്. സുപ്രീംകോടതി അഭിഭാഷകൻ സുൽഫീക്കർ അലി.പി.എസ് ആണ് സ്‌കൂളിനായി സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |