തൃശൂർ: കുഞ്ഞ് പിറക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് യുവാവ് അപകടത്തിൽ മരിച്ചു. വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ശരത്ത് (30) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.
ബൈക്കിന്റെ പെട്രോൾ തീർന്ന് റോഡിൽപ്പെട്ടുപോയെന്ന് പറഞ്ഞ് തിങ്കളാഴ്ച അർദ്ധരാത്രി ശരത്തിനെ സുഹൃത്ത് വിളിക്കുകയായിരുന്നു. മറ്റൊരു സുഹൃത്തിനൊപ്പം ഉടൻ അങ്ങോട്ട് പുറപ്പെട്ടു. കുന്നംകുളം വെട്ടിക്കടവ് പള്ളിക്കുസമീപം ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു. നാട്ടുകാർ ഉടൻ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
വിവാഹം കഴിഞ്ഞ് അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം കുഞ്ഞുണ്ടാകാൻ പോകുന്ന സന്തോഷത്തിലായിരുന്നു ശരത്ത്. പ്രസവത്തിനായി ഞായറാഴ്ച വൈകിട്ടാണ് ഭാര്യ നമിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരത്ത് മരിച്ച വിവരം നമിതയെ അറിയിച്ചിരുന്നില്ല. പേറ്റുനോവിലും ഭർത്താവിനെ യുവതി അന്വേഷിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു നമിത ആൺകുഞ്ഞിന് ജന്മം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |