കൊച്ചി: നേന്ത്രക്കായയ്ക്ക് പിന്നാലെ കേരളത്തിൽ നിന്ന് പൈനാപ്പിളും വിദേശത്തേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ കേരളം (വി.എഫ്.പി.സി.കെ). കഴിഞ്ഞവർഷം പരീക്ഷണാടിസ്ഥാനത്തിൽ ഗൾഫിലേക്കും യൂറോപ്പിലേക്കും അയച്ച നേന്ത്രക്കായയ്ക്ക് വൻ സ്വീകരണമാണ് കിട്ടിയത്.
ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് പൈനാപ്പിളിന്റെയും കയറ്റുമതി. ഗൾഫ് എക്കാലവും കേരളീയ ഉത്‌പന്നങ്ങളുടെ വലിയവിപണിയാണ്. കീടനാശിനി അളവിലുൾപ്പെടെ കർശനചടങ്ങളുള്ളതിനാൽ യൂറോപ്പിൽ വലിയശ്രദ്ധ അനിവാര്യമാണെന്ന് വി.എഫ്.പി.സി.കെ കരുതുന്നു. പൈനാപ്പിളിന്റെ രൂപവും ഭംഗിയുമെല്ലാം വില്പനയെ സ്വാധീനിക്കും. ഇക്കാര്യങ്ങൾക്ക് മുൻതൂക്കം നൽകിയായിരിക്കും കൃഷിയും കയറ്റുമതിയും.
നടപ്പുവർഷം കൃഷിയാരംഭിച്ച് അടുത്തവർഷം വിളവെടുത്ത് കയറ്റി അയയ്ക്കും. കാലവർഷം കഴിഞ്ഞാലുടനെ കൃഷി തുടങ്ങും. കൃഷിക്കായുള്ള ജില്ലകൾ ഉടൻ തീരുമാനിക്കും. കർഷകർക്കും ആവശ്യമായ നിർദേശങ്ങൾ നൽകും. വിമാനച്ചെലവ് കൂടുതലായതിനാൽ കപ്പൽ മാർഗമായിരിക്കും കയറ്റുമതി.
പൈനാപ്പിൾ വിളവെടുത്ത് പായ്ക്ക് ഹൗസിൽ എത്തിച്ച് പ്രീകൂളിംഗിനും ശുദ്ധീകരണത്തിനും ശേഷം കേടുപാടോ ക്ഷതങ്ങളോ വരാതെ ശ്രദ്ധയോടെ സംഭരിക്കും. ക്യൂ.ആർ കോഡിലൂടെ ഉത്പന്നത്തിന്റെ വിശ്വാസ്യത ഉറപ്പുവരുത്തിയായിയിക്കും കയറ്റുമതി. മെച്ചപ്പെട്ടവില ലഭിക്കുമെന്നതിനാൽ വിദേശ കയറ്റുമതി കർഷകർക്കും നേട്ടമാണ്.
''കഴിഞ്ഞവർഷം 43 ടൺ നേന്ത്രക്കായ കയറ്റുമതി ചെയ്‌തു. ഇത്തവണയും തുടരും. നല്ല പ്രതികരണം തുടരുമെന്നാണ് വിശ്വാസം""
പോൾ ബെൻ എബ്രഹാം,
പ്രോജക്ട് ഡയറക്ടർ,
വി.എഫ്.പി.സി.കെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |