കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്തെ പല കടകളും സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി ആരോപണം. ലാബ് പരിശോധനയ്ക്ക് മൂത്രം ശേഖരിക്കാനുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾ, തോർത്ത് മുണ്ടുകൾ, ഓപ്പറേഷൻ സമയത്ത് ധരിക്കുന്ന മേൽക്കുപ്പായം, നേരിയ മുണ്ട് എന്നിവയ്ക്കെല്ലാം കൊള്ളവിലയാണ് ചില കടകൾ ഈടാക്കുന്നത്.
20 രൂപ വില വരുന്ന തോർത്ത് മുണ്ടിന് 40 മുതൽ 50 രൂപ വരെ വാങ്ങിക്കുന്നു. മൂത്രം ശേഖരിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് 60, 80 രൂപയാണ് ഈടാക്കുന്നത്. മറ്റിടങ്ങളിൽ 20 രൂപ മാത്രം വിലയുള്ളപ്പോഴാണ് ഈ കൊടിയ ചൂഷണം. കുപ്പിവെള്ളത്തിന് തണുക്കാത്തതിന് ഒരു വിലയും തണുത്തതിന് മറ്റൊരു വിലയുമാണ്. ബക്കറ്റ്, കപ്പ്, തലയിണ തുടങ്ങി പഴ വർഗങ്ങൾക്കു വരെ കൊള്ള വിലയാണ്. ഇതുമൂലം മെഡിക്കൽ കോളേജിലെത്തുന്ന പാവപ്പെട്ട രോഗികൾ അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കാൻ വലിയൊരു തുക കൈയിൽ കരുതേണ്ട സ്ഥിതിയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ നിന്ന് ആയിരക്കണക്കിന് രോഗികളാണ് ദിവസവും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തുന്നത്. മാസങ്ങളോളം മെഡിക്കൽ കോളേജ് പരിസരത്ത് റൂമുകളും വീടുകളും വാടകക്കെടുത്ത് ആശുപത്രിയിൽ ചികിത്സ തേടുന്ന കാൻസർ രോഗികളും ഹൃദ്രോഗികളും, കിഡ്‌നി രോഗികളുമായി നിരവധിപേർ വേറെയുമുണ്ട്.
അരി, പലവ്യഞ്ജനങ്ങൾ, മീൻ, ചിക്കൻ തുടങ്ങിയ അവശ്യസാധനങ്ങൾക്കും ചിലർ തോന്നിയ വില ഈടാക്കുന്നതായി പരാതിയുണ്ട്.
'മറ്റ് വഴികളില്ലല്ലോ. പറഞ്ഞ പണം നൽകി വാങ്ങുകയെ നിവൃത്തിയുള്ളൂ. എല്ലാ കടക്കാരും അമിത വില ഈടാക്കുന്നില്ല. പക്ഷേ, ഓരോ കടയും കയറി വില ചോദിച്ച് വാങ്ങാൻ സമയം കിട്ടില്ലല്ലോ. ആശുപത്രിയിൽ കുറഞ്ഞ ദിവസം മാത്രം നിൽക്കുന്നതുകൊണ്ട് ആരോടും പരാതിയൊന്നും പറയാറില്ല.
ഗോവിന്ദൻ, രോഗിയുടെ കൂട്ടിരിപ്പുകാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |