വേദവേദ്യനായ പരമപുരുഷൻ ദശരഥാത്മജനായി ജനിച്ചപ്പോൾ വേദംതന്നെ വാത്മീകിയുടെ രാമായണമായി അവതരിച്ചു. നിരന്തരമായ രാമനാമപ്രകീർത്തനംകൊണ്ട് ആദ്ധ്യാത്മികം (തന്നിൽ നിന്നുതന്നെയുണ്ടാകുന്ന ദുഃഖം), ആധിദൈവികം (ഈശ്വര നിശ്ചയമെന്നോണം ഭവിക്കുന്ന താപം),ആധിഭൗതികം( പൃഥ്വി,ജലം,തേജസ്സ്,വായു ആകാശം എന്നീ പഞ്ചഭൂതങ്ങളിൽ നിന്നുമുണ്ടാകുന്ന ദുഃഖം), എന്നിങ്ങനെയുള്ള താപത്രയങ്ങൾ ഇല്ലാതാകുന്നു. സകല പാപവിമുക്തിയ്ക്കും ഹേതുകമായ രാമമന്ത്രം നമ്മെ സദ് വൃത്തരും സദാചാരനിഷ്ഠരും സദ്ഗതി പ്രാപ്തരുമാക്കുന്നു.
ജാതിമത ചിന്തകൾക്കതീതമായ മാനവസ്‌നേഹമാണ്, മാനസപൂജയാണ് ശ്രീരാമപൂജ. ചെങ്കോൽ ദൂരത്തിട്ടു യോഗദണ്ഡ് എടുക്കാൻ മടികാണിക്കാതിരുന്ന മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രൻ യഥാർത്ഥ
ജനാധിപത്യത്തിന്റെ, സോഷ്യലിസത്തിന്റെ ഏറ്റവും ഉന്നതനായ പ്രയോക്താവാണ്. ചരിത്രത്തിന്റെ അദ്വിതീയമായ രാമോ വിഗ്രഹവാൻ ധർമ്മ:
എന്ന തത്വമാണ് വാത്മീകി മഹർഷി രാമായണത്തിലൂടെ മനുഷ്യമനസ്സിൽ പ്രതിഷ്ഠിച്ചത്.
തുളസീദാസനും കബീർദാസും തുക്കാറാമും കമ്പറും മാധവ കന്ദളിയുമെല്ലാം നാനാപ്രകാരേണ പാടിപ്പുകഴ്ത്തിയ ശ്രീരാമചരിതം പലപ്പോഴും കണ്ണുകളെ ഈറനണിയിക്കുന്നു. അത്രമാത്രം ഹൃദയാർദ്രതാപൂർണമായ ദർശനങ്ങളാണ് അതിലുള്ളത്. അസ്വസ്ഥജനകമായ രാജ്യാധികാരത്തെക്കാൾ അഭികാമ്യം
സ്വാസ്ഥ്യമായ, സർവസംഗ പരിത്യാഗപൂർണമായ വനവസമാണെന്നു സ്വയം വിധിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്ത ശ്രീരാമൻ മിത്രധർമ്മവും പുത്രധർമ്മവും ഒരേപോലെ ഓർമ്മിപ്പിക്കുന്നു. സുഖമാത്യന്തികം യത് തത് ബുദ്ധിഗ്രാഹ്യമതീന്ദ്രിയം എന്ന ഭഗവദ് ഗീതാസന്ദേശമാണ് രാമായണത്തിലും നിറഞ്ഞുനിക്കുന്നത്. ഭാരതീയ ഗാർഹസ്ഥ്യത്തിന്റെ വികാരഭരിതവും യഥാതഥവുമായ ചിത്രമാണ് രാമായണം. ഭാരതത്തിലെ ഓരോ കുട്ടിയുടെയും ഭാവനയെ ഇന്നും ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്ന ഉജ്ജ്വലകഥാപാത്രങ്ങളുടെ ഒരു പ്രദർശനശാലയാണ് ഇതെന്ന് മഹാകവി രവീന്ദ്രനാഥ് ടാഗോർ രേഖപ്പെടുത്തുന്നു. ലോകൈകവന്ദ്യനായ മഹാത്മജി രാമരാജ്യം വിഭാവനം ചെയ്തതും ശ്രീരാമന്റെ ധർമ്മരാജ്യം മനസ്സിൽ ആവഹിച്ചുകൊണ്ടു തന്നെയാവണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |