തൃശൂർ: കാർഷിക സർവകലാശാലയിൽ ജനറൽ കൗൺസിൽ രൂപീകരിച്ച് രണ്ട് വർഷമായെങ്കിലും ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഭരണസമിതി രൂപീകരണം നടത്താത്തതിൽ പ്രതിഷേധം. കർഷക പ്രതിനിധികളെയും വൈജ്ഞാനിക രംഗത്തുള്ളവരെയും ഉൾപ്പെടുത്തിയിട്ടില്ല.
ഉപസമിതികളായ സ്റ്റാറ്റ്യൂട്ടറി കമ്മിറ്റി, അക്കൗണ്ട്‌സ് കമ്മിറ്റി, അഷ്വറൻസ് കമ്മിറ്റി, ഉപസമിതികളായ എസ്റ്റാബ്ലിഷ്‌മെന്റ് കമ്മിറ്റി, വർക്‌സ് കമ്മിറ്റി, ഫിനാൻസ് കമ്മിറ്റി എന്നിവയുമില്ല. ഇതേത്തുടർന്ന് ജനറൽ കൗൺസിൽ യോഗത്തിൽ നൽകുന്ന ഉറപ്പുകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനോ, സർവീസ് പ്രശ്‌നങ്ങൾ പരിഹരിക്കാനോ കഴിയുന്നില്ലെന്ന് കാർഷിക സർവകലാശാല സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. ശാസ്ത്രജ്ഞരെയും സംഘടനാ നേതാക്കളെയും സ്ഥലം മാറ്റി ശിക്ഷിക്കുന്ന സമീപനവും വൈസ് ചാൻസലർ സ്വീകരിക്കുന്നുവെന്ന് ആരോപണമുണ്ട്.
സർവകലാശാലയെ സംരക്ഷിക്കുക, ജനാധിപത്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് വൈകിട്ട് മൂന്നിന് വെള്ളാനിക്കര കാർഷിക സർവകലാശാല ആസ്ഥാനത്ത് സംരക്ഷണ സമിതി സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് അദ്ധ്യക്ഷനാകും. മഞ്ചേശ്വരം മുതൽ ബാലരാമപുരം വരെ സംരക്ഷണ സമിതി വാഹന പ്രചരണജാഥ നടത്തിയിരുന്നു.
സർവകലാശാലയുടെ വികസന ഗ്രാന്റ് നഷ്ടപ്പെടുത്തുകയും ആഭ്യന്തര വരുമാനം ഇല്ലാതാക്കുകയും ചെയ്തു. ഇത്തരം നടപടികൾ അവസാനിപ്പിച്ച് സർവകലാശാലയെ സംരക്ഷിക്കണം.
- ഡോ. പി.കെ. സുരേഷ് കുമാർ (ചെയർമാൻ, സംരക്ഷണസമിതി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |