SignIn
Kerala Kaumudi Online
Thursday, 25 April 2024 5.24 PM IST

ബി ബി സി സംഘടിപ്പിച്ച ആദ്യ ടെലിവിഷൻ ചർച്ച , തീപാറും വാക്പോരുമായി ഋഷി സുനാക്കും ലിസ് ട്രസും

rishi-and-liz

ബ്രിട്ടൻ: സ്ഥാനമൊഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ പിൻഗാമിയാകാൻ പോരാടുന്ന മുൻ ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനാക്കും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും പങ്കെടുത്ത ആദ്യ ടെലിവിഷൻ ചർച്ച തീപാറുന്നതായി. നികുതിയിളവ്, പണപ്പെരുപ്പം, ചൈന തുടങ്ങിയ വിഷയങ്ങളിൽ മണിക്കൂറുകളോളം ചൂടേറിയ വാദപ്രതിവാദം നടന്നു.

പലപ്പോഴും ലിസ് ട്രസിന്റെ സംസാരം തടസ്സപ്പെടുത്തിയ ഋഷിക്കെതിരെ വിമർശനം ഉയർന്നു. അദ്ദേഹം രോഷാകുലനായ മട്ടിലാണ് പെരുമാറിയതെന്നും ചർച്ചയിൽ പുലർത്തേണ്ട സഹിഷ്ണുത പാലിച്ചില്ലെന്നും ലിസ് ക്യാമ്പംഗങ്ങൾ കുറ്റപ്പെടുത്തി. ഇക്കാര്യം ഋഷി അനുകൂലികൾ നിഷേധിച്ചു.

നിലവിലെ സർവേ റിപ്പോർട്ടുകൾ പ്രകാരം എം.പിമാർക്കിടയിൽ ലിസിന് സ്വീകാര്യതയേറുകയാണ്. ഋഷി പിന്നിലാണെന്നാണ് വിവരം.

ബി.ബി.സിയാണ് ചർച്ച സംഘടിപ്പിച്ചത്.

ലിസിന്റെ നികുതി കുറയ്ക്കൽ പദ്ധതി നടപ്പായാൽ ദശലക്ഷക്കണക്കിനാളുകൾക്ക് ചെലവ് ചുരുക്കിജീവിക്കേണ്ടിവരുമെന്നും ഇത് അടുത്ത തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് തിരിച്ചടിയാകുമെന്നും ഋഷി വാദിച്ചു. എന്നാൽ, തന്റെ സഹപ്രവർത്തകനായ മുൻ ധനമന്ത്രി നടപ്പാക്കിയ നികുതി വർദ്ധന രാജ്യത്തെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടത് ചൂണ്ടിക്കാട്ടി ലിസ് തിരിച്ചടിച്ചു. പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട് പ്രധാനമന്ത്രിയായാൽ ദേശീയ ഇൻഷ്വറൻസ് തുക വർദ്ധിപ്പിച്ചത്, കോർപ്പറേഷൻ നികുതി വർദ്ധിപ്പിക്കൽ തുടങ്ങിയവ ഒഴിവാക്കുമെന്ന് ലിസ് വാഗ്ദാനം ചെയ്തു.

സമ്പദ്‌ വ്യവസ്ഥ, പണപ്പെരുപ്പം

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് മുൻഗണനയെന്ന് ഋഷി സുനാക് പറഞ്ഞു.

വില നിയന്ത്രണം നടപ്പിലാകുന്നതുവരെ നികുതി വെട്ടിക്കുറയ്ക്കില്ലെന്നും ഋഷി വ്യക്തമാക്കി.

കൊവിഡ് മഹാമാരി രാജ്യത്തെ വലിയ കടക്കെണിയിലാക്കിയിരിക്കയാണ്. രാജ്യമത് വീട്ടിത്തീർക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം, ഈ കടം നമ്മുടെ മക്കൾക്കും ചെറുമക്കൾക്കും ബാദ്ധ്യതയാകും.

ലിസ് ട്രസിന്റെ പദ്ധതികൾ യാഥാസ്ഥിതികമല്ലെന്ന് പറഞ്ഞ് ഋഷി അവരുടെ സംസാരം തടസ്സപ്പെടുത്തി. 'നിങ്ങൾ പറയുന്നു 40 ബില്യൺ ഡോളർ നികുതി വെട്ടിക്കുറയ്ക്കുമെന്ന്. അത്രത്തോളം രൂപ രാജ്യം കടം വാങ്ങേണ്ടിവരുമെന്നാണ് അത് അർത്ഥമാക്കുന്നത്. മാത്രമല്ല, ഈ കടം വരും തലമുറയ്ക്ക് ബാദ്ധ്യതയാകുകയും ചെയ്യും.'- ഋഷി പറഞ്ഞു.

ചൈനയ്ക്കെതിരെ നിലപാടെടുക്കും

മുൻകാലങ്ങളിൽ ചൈനയ്ക്കെതിരെ കർശന നിലപാടെടുക്കാത്തതിൽ ഋഷിയും ലിസും പരസ്പരം കുറ്റപ്പെടുത്തി.

ചൈനയ്ക്കെതിരെ കടുത്ത നിലപാടെടുക്കണമെന്ന് പറയുന്ന ഋഷി, കഴിഞ്ഞമാസം ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചതായി ട്രസ് ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് സുവർണ്ണകാലമുണ്ടായിരുന്നുവെന്ന് ട്രസ് പറഞ്ഞുവെന്ന് ഋഷി തിരിച്ചടിച്ചു. എന്നാൽ, അത് ദശാബ്ദങ്ങൾക്ക് മുമ്പത്തെ കാര്യമാണെന്ന് ട്രസ് ന്യായീകരിച്ചു.

ബോറിസ് തിരികെവരും?

അടുത്തമാസം സ്ഥാനമൊഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ശക്തമായ തിരിച്ചുവരവ് നടത്തിയേക്കുമെന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ പറയുന്നു. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ പാർട്ടി നേതാവായി മത്സരിക്കുമെന്ന് ബോറിസ് പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ, ഋഷിയും ലിസും തങ്ങളുടെ പുതിയ സർക്കാരിനെക്കുറിച്ച് പറയുമ്പോൾ ബോറിസിക്കുറിച്ച് പരാമർശിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ബ്രെക്സിറ്റും കൊവിഡും ബോറിസ് നന്നായി കൈകാര്യം ചെയ്തുവെന്ന് ഇരു സ്ഥാനാർത്ഥികളും ചൂണ്ടിക്കാട്ടിയെങ്കിലും ഭരണപരമായി വീഴ്ചകളുണ്ടായെന്ന് ഋഷി ചൂണ്ടിക്കാട്ടി. ഇക്കാര്യം സമ്മതിച്ച ലിസ്, പക്ഷേ, പാർട്ടി അദ്ദേഹത്തെ ഒഴിവാക്കാനും മാത്രം തെറ്രൊന്നും സംഭവിച്ചിരുന്നില്ലെന്ന് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, RISHI AND LIZ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.