ന്യൂഡൽഹി: മാദ്ധ്യമങ്ങൾക്കെതിരെ അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മാദ്ധ്യമങ്ങൾ തെറ്റായ വിവരങ്ങൾ വച്ച് പ്രത്യേക അജൻഡയിൽ ചർച്ചകൾ നടത്തുന്നതിലൂടെ ജുഡിഷ്യറിയെ കളങ്കപ്പെടുത്തുന്ന കടന്നു കയറ്റം നടത്തുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. കുറ്റാരോപിതർ കുറ്റവാളികളാണെന്ന പൊതുബോധം ഉണ്ടാക്കുകയാണ് മാദ്ധ്യമങ്ങൾ ചെയ്യുന്നത്.
ലഖിംപൂർ ഖേരി കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ അഭിപ്രായ പ്രകടനം. മാദ്ധ്യമങ്ങൾ സ്വയം അന്വേഷണം ഏറ്റെടുക്കുകയാണ്. ജുഡിഷ്യറിയുടെ പവിത്രത മാദ്ധ്യമങ്ങൾ കളങ്കപ്പെടുത്തുന്നു. മാദ്ധ്യമങ്ങൾ വാർത്തകൾ നൽകണം. എന്നാൽ, ചിലപ്പോഴൊക്കെ തങ്ങളുടെ വ്യക്തിപരമായ വീക്ഷണങ്ങൾ വാർത്തകളിൽ പ്രകടിപ്പിക്കുമ്പോൾ അത് സത്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി ജസ്റ്റിസ് കൃഷൻ പഹൽ വ്യക്തമാക്കി. കുറ്റാരോപിതനായ ഒരാളുടെ കേസ് കോടതി പരിഗണിക്കുന്നതിന് മുമ്പ് തന്നെ മാദ്ധ്യമ വിചാരണയിലൂടെ അയാൾക്കെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |