കൊല്ലം: പാഠഭാഗങ്ങൾ പഠിക്കാനും പഠിപ്പിക്കാനും സമയം നൽകാതെ ദിവസങ്ങളുടെ വ്യത്യാസത്തിൽ വിവിധ സെമസ്റ്ററുകളിൽ പരീക്ഷ നടത്താനൊരുങ്ങി കേരള സർവകലാശാല.
ഡിഗ്രി നാലാം സെമസ്റ്റർ വിദ്യാർത്ഥികളെയാണ് പരീക്ഷാ നടത്തിപ്പിലൂടെ ബുദ്ധിമുട്ടിക്കുന്നത്. ജൂൺ 22നാണ് മൂന്നാം സെമസ്റ്റർ പരീക്ഷകൾ പൂർത്തിയായത്. ആദ്യ സെമസ്റ്ററിലെ ഇമ്പ്രൂവ്മെന്റ് പരീക്ഷകൾ ജൂലായ് ആദ്യവാരവും നടത്തിയിരുന്നു. കഷ്ടിച്ച് ഒരു മാസം മാത്രം പിന്നീടവേ ആഗസ്റ്റ് ആദ്യവാരം നാലാം സെമസ്റ്റർ പരീക്ഷകൂടി നടത്താനുള്ള തയാറെടുപ്പിലാണ് സർവകലാശാല അധികൃതർ.
ഇതിനായി ചില കോഴ്‌സുകളുടെ പരീക്ഷാ ടൈംടേബിൾ പുറത്തിറക്കുകയും ചെയ്തു. എന്നാൽ നാലാം സെമസ്റ്ററിലെ പാഠഭാഗങ്ങൾ പഠിക്കുന്നതിനോ അദ്ധ്യാപകർക്ക് അവ പഠിപ്പിക്കുന്നതിനോ ദിവസങ്ങൾ മാത്രമാണ് ലഭിച്ചത്. സർവകലാശാലയുടെ വിവിധ പരീക്ഷാമൂല്യ നിർണയത്തിനും പരീക്ഷാചുമതലയ്ക്കുമായി ഇതേ അദ്ധ്യാപകരെ തന്നെ നിയോഗിച്ചതിനാൽ രണ്ടാഴ്ചയിലധികം വിദ്യാർത്ഥികൾക്ക് കൃത്യമായ ക്ലാസുകൾ ലഭിച്ചിരുന്നില്ല. മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് തൊട്ടുപിന്നാലെ ദിവസങ്ങളുടെ വ്യത്യാസത്തിൽ നാലാം സെമസ്റ്റർ പരീക്ഷ കൂടി നടത്തുമ്പോൾ തങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സർവകലാശാലയെ ബോദ്ധ്യപ്പെടുത്താൻ വിദ്യാർത്ഥികൾ ശ്രമിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. പരീക്ഷകൾ കൃത്യസമയത്ത് തന്നെ നടക്കുമെന്നാണ് സർവകലാശാലയുടെ
വിശദീകരണം.
സെമസ്റ്റർ പരീക്ഷകൾ നടത്തുമ്പോൾ പാഠഭാഗങ്ങൾ പഠിക്കാനും അദ്ധ്യാപകർക്ക് അവ പഠിപ്പിക്കാനുമുള്ള സമയം നൽകാതെ പരീക്ഷകൾ നടത്തുന്നതിൽ നിന്ന് സർവകലാശാല പിന്മാറണം. പരീക്ഷ നീട്ടിവയ്ക്കണം.
ഡിഗ്രി വിദ്യാർത്ഥികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |