ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരായ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നൽകിയത് മകൻ രാഹുൽ ഗാന്ധി നൽകിയതിന് സമാനമായ മൊഴി. അസോസിയേറ്റഡ് ജേണൽ ലിമിറ്റഡ് (എജെഎൽ), യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് സോണിയയോടും രാഹുലിനോടും ഇ ഡി തിരക്കിയത്. എന്നാൽ ഈ വിഷയങ്ങളിൽ സാമ്പത്തിക സംബന്ധമായ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തത് മോത്തി ലാൽ വോറയാണെന്ന മറുപടിയാണ് ഇവർ നൽകിയത്. മോത്തി ലാൽ വോറ അന്തരിച്ചതിനാൽ ഇ ഡിക്ക് ഇദ്ദേഹത്തിൽ നിന്നും വിവരങ്ങൾ തിരക്കാനും കഴിയുകയില്ല. രണ്ട് വർഷങ്ങൾക്ക് മുൻപാണ് വോറ അന്തരിച്ചത്. ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പാർട്ടിയുടെ ട്രഷറർ ആയിരുന്നു ഇദ്ദേഹം.
രാഹുലിനും സോണിയയ്ക്കും പുറമെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും പവൻ കുമാർ ബൻസാലും ഇഡിക്ക് മുൻപിൽ മോത്തി ലാൽ വോറയുടെ പേരാണ് പറഞ്ഞതെന്നതും ശ്രദ്ധേയമാണ്. ഒരു ദേശീയ മാദ്ധ്യമമാണ് ഇഡിയുടെ ചോദ്യം ചെയ്യലിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. കമ്പനി നിയമത്തിന്റെ വ്യവസ്ഥയ്ക്ക് കീഴിൽ സംയോജിപ്പിച്ച ലാഭേച്ഛയില്ലാത്ത കമ്പനിയാണ് യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് രാഹുൽ മൊഴി നൽകിയത്. ഇതിന് സമാനമായ മറുപടിയാണ് സോണിയയും നൽകിയത്. ഇന്ന് മൂന്നാം ദിവസമാണ് സോണിയ ഇ ഡിക്ക് മുൻപിൽ ഹാജരായത്. രാഹുലിനെ അഞ്ച് ദിവസമാണ് ഇ ഡി ചോദ്യം ചെയ്തത്. 50 മണിക്കൂറുകൾ ഇതിനായി എടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |