കൊച്ചി: വൈദ്യുത വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷനുകൾ ജനകീയമാക്കുന്നതിന്റെ ഭാഗമായി പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസുകൾ കേന്ദ്രീകരിച്ച് സ്റ്റേഷനുകൾ സ്ഥാപിക്കും. റിഫ്രഷ്മെന്റ് ഏരിയ, കഫ്റ്റീരിയ, വിശ്രമ സംവിധാനങ്ങൾ എന്നിവയോടെ 2,000 ചതുരശ്ര അടിയിൽ സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് പദ്ധതി. ദേശീയപാതകൾ, എം.സി റോഡ്, മറ്റ് സംസ്ഥാന പാതകൾ എന്നിവയുടെ സമീപത്തെ റസ്റ്റ് ഹൗസുകളിലാണ് ആദ്യഘട്ടം നടപ്പാക്കുക.
മോട്ടോർ വാഹന വകുപ്പ്, പി.ഡബ്ലിയു.ഡി, അനർട്ട് എന്നിവയുടെ സംയുക്ത സംരംഭമാണ് പദ്ധതി. സ്ഥലം പി.ഡബ്ലിയു.ഡിയും ഫണ്ട് മോട്ടോർ വാഹന വകുപ്പും നൽകും. എം.വി.ഡിയുടെ ഇ-മൊബിലിറ്റി ഫണ്ടാണ് വിനിയോഗിക്കുക. നടത്തിപ്പ് ചുമതല അനർട്ടിന് 10 വർഷത്തേക്ക് നൽകും.
ആദ്യം 12;
മുടക്ക് 4.20 കോടി
ആദ്യഘട്ടത്തിൽ 12 മന്ദിരങ്ങളിലാണ് പദ്ധതി നടപ്പാക്കുക. 10, 20 എന്നിങ്ങനെ കിലോവാട്ട് ശേഷിയുള്ള സോളാർ പാനലുകൾ സ്ഥാപിക്കും. 20 കിലോവാട്ട് സ്റ്റേഷനിൽ ഒരു ദിവസം 80 യൂണിറ്റ് വൈദ്യുതി ലഭിക്കും. അഞ്ച് വാഹനങ്ങൾ ചാർജ് ചെയ്യാം. 20കിലോവാട്ടിന്റെ പാനൽ സ്ഥാപിക്കാൻ 12 ലക്ഷമാകും. ഒരു സ്റ്റേഷന് ചെലവ് 35 ലക്ഷം. 12 സ്റ്റേഷനുകൾക്ക് 4.20കോടി.
അടുത്ത ഘട്ടങ്ങളിൽ ലഘുഭക്ഷണ ശാലയും അനുബന്ധ സൗകര്യങ്ങളുമുള്ള മറ്റ് സർക്കാർ സ്ഥാപനങ്ങളെയും പരിഗണിക്കും. ദേശീയപാതയിൽ ഓരോ 25കിലോമീറ്ററിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. 2022-23 വർഷത്തിൽ ആദ്യഘട്ടം പൂർത്തീകരിക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പി.ഡബ്ല്യു.ഡി, അനർട്ട്, മോട്ടോർവാഹന വകുപ്പ്, വൈദ്യുതി വകുപ്പ് അധികൃതരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.
ചാർജിംഗ് സ്റ്റേഷൻ
1) 20, 10കിലോവാട്ട് സോളാർ പാനൽ,
100കിലോവാട്ട് ആമ്പിയർ ട്രാൻസ്ഫോർമർ,
60കിലോവാട്ട് കംബൈൻഡ് ചാർജിംഗ് മെഷീൻ (ഫാസ്റ്റ് ചാർജിംഗ്, ഒരേസമയം രണ്ട് കാറുകൾ ചാർജ് ചെയ്യാനുള്ള ഗൺ (വാൽവ്)
2) 7.5ടൈപ്പ് 2എ.സി മെഷീൻ (ബൈക്ക്, സ്‌കൂട്ടർ സ്ലോ ചാർജ്)
3) 3.3 എസി ചാർജർ (സ്ലോ ചാർജർ, 3 വീലർ)
നിലവിലുള്ള
സ്റ്റേഷനുകൾ
കെ.എസ്.ഇ.ബി- 30 (ഫോർ വീലറിന്), 412 പോൾമൗണ്ടഡ് (ഇരുചക്ര- മുച്ചക്ര വാഹനങ്ങൾക്ക്)
അനർട്ട്- 15
സ്വകാര്യ കമ്പനികൾ- 15
ആകെ- 472
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |