പാലക്കാട്: അനുമതിയില്ലാതെ വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും വിളിച്ചിറക്കി, ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് സമരത്തിൽ പങ്കെടുപ്പിച്ചെന്നാരോപിച്ച് എസ്.എഫ്.ഐയ്ക്കെതിരെ രക്ഷിതാക്കൾ മങ്കര പൊലീസിൽ പരാതി നൽകി.
കഴിഞ്ഞദിവസം എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിൽ പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ പങ്കെടുത്തത് വിവാദമായി.
ചൊവ്വാഴ്ച സ്‌കൂളിലെത്തിയ വിദ്യാർത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്നും ഉച്ചയ്ക്ക് സ്കൂളിൽ തിരിച്ചെത്തിക്കാമെന്നും പറഞ്ഞ് എസ്.എഫ്.ഐ നേതാക്കൾ ക്ലാസിൽ നിന്ന് വിളിച്ചിറക്കുകയായിരുന്നു. പക്ഷേ, 3.40ഓടെയാണ് തിരിച്ചെത്തിയതെന്നും ഭക്ഷണമൊന്നും വാങ്ങിതന്നില്ലെന്നും കുട്ടികൾ പറഞ്ഞു.
ക്ളാസിൽ ഹാജരാകാത്ത കുട്ടികളുടെ പേരുകൾ സ്കൂൾ അധികൃതർ വാട്സാപ്പ് ഗ്രൂപ്പിൽ അറിയിച്ചപ്പോഴാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ സമരത്തിൽ പങ്കെടുത്തതായി കണ്ടെത്തിയത്.
എന്നാലിക്കാര്യം എസ്.എഫ്.ഐ നിഷേധിച്ചു.
വിഷയത്തിൽ സ്കൂളിന് വീഴ്ചയുണ്ടായിട്ടില്ലെന്നും സ്കൂൾ കോമ്പൗണ്ടിന് വെളിയിൽ നിന്നാണ് വിദ്യാർത്ഥികളെ നേതാക്കൾ സമരത്തിനായി കൊണ്ടുപോയതെന്നും പി.ടി.എ വിശദീകരിച്ചു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.
സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചത് സ്കൂളിന്റെയോ അദ്ധ്യാപകരുടെയോ അറിവോടെയല്ല. ഇത് തെറ്റാണ്.
- പ്രധാനാദ്ധ്യാപിക ടി.അനിത
ആരെയും നിർബന്ധിച്ച് സമരത്തിൽ പങ്കെടുപ്പിച്ചിട്ടില്ല. കാമ്പസുകളിലും വിദ്യാർത്ഥികളിലും അരാഷ്ട്രീയത കുത്തിവയ്ക്കാനാഗ്രഹിക്കുന്ന ചിലർ വ്യാജ ബിരിയാണിക്കഥ പ്രചരിപ്പിക്കുകയാണ്.
- എസ്.എഫ്.ഐ നേതൃത്വം
ഇടത് അനുഭാവികളായ അദ്ധ്യാപകരുടെ പിന്തുണയോടെയാണ് എസ്.എഫ്.ഐ നേതാക്കൾ കുട്ടികളെ സമരത്തിനായി തട്ടിക്കൊണ്ടുപോയത്. ഇവർക്കെതിരെ കേസെടുക്കണം.
- യൂത്ത് കോൺഗ്രസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |