ന്യൂഡൽഹി: സഭാ മര്യാദകൾ ലംഘിച്ച് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചതിനും രേഖകൾ കീറി അദ്ധ്യക്ഷന്റെ ഇരിപ്പിടത്തിന് നേരെ എറിഞ്ഞതിനും ആം ആദ്‌മി പാർട്ടി എം.പി സഞ്ജയ് സിംഗിനെ സസ്‌പെൻഡ് ചെയ്‌തു. ഇതോടെ മൺസൂൺ സമ്മേളനത്തിൽ അച്ചടക്ക നടപടിയുടെ പേരിൽ ഇരു സഭകളിൽ നിന്നും പുറത്താക്കപ്പെട്ട എം.പിമാർ 24 ആയി. പുറത്താക്കപ്പെട്ട എം.പിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ റിലേ സത്യാഗ്രഹം തുടങ്ങിയിട്ടുണ്ട്.
ആം ആദ്‌മി എം.പി സഞ്ജയ് സിംഗ് കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട 19 എം.പിമാർക്കൊപ്പം രാജ്യസഭയിൽ പ്രതിഷേധിച്ചിരുന്നു. എന്നാൽ, നടപടിയെടുക്കുന്ന സമയത്ത് അദ്ദേഹം സഭയിലുണ്ടായിരുന്നില്ല. ഇന്നലെ ജി.എസ്.ടി-വിലക്കയറ്റം തുടങ്ങിയവ ഉന്നയിച്ച് ബഹളം വച്ച പ്രതിപക്ഷാംഗങ്ങളുടെ കൂട്ടത്തിൽ സഞ്ജയ് സിംഗുമുണ്ടായിരുന്നു. ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചതും രേഖകൾ അദ്ധ്യക്ഷനു നേരെ കീറിയെറിഞ്ഞതും ചൂണ്ടിക്കാട്ടി അദ്ദേഹത്തെ മൂന്നു ദിവസത്തേക്ക് പുറത്താക്കാനുള്ള പ്രമേയം സർക്കാർ കൊണ്ടുവരികയും സഭ അംഗീകരിക്കുകയുമായിരുന്നു. എന്നാൽ, നിരവധി പേർ മരിച്ച ഗുജറാത്ത് മദ്യദുരന്തം സഭയിൽ ഉന്നയിച്ചതിനാണ് തന്നെ പുറത്താക്കിയതെന്ന് സിംഗ് ആരോപിച്ചു.
കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട ഇരുസഭയിലെയും 23 എം.പിമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാക്കൾ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ പ്രകടനം നടത്തി. പുറത്താക്കപ്പെട്ട ഡോ. ശിവദാസൻ, എ.എ. റഹിം, പി. സന്തോഷ് കുമാർ തുടങ്ങിയ കേരളത്തിൽ നിന്നുള്ള എം.പിമാർ അടക്കം ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ രാപ്പകൽ റിലേ സത്യാഗ്രഹം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പുറത്താക്കപ്പെട്ട ലോക്‌സഭയിലെ നാല് എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, മണിക്കം ടാഗോർ, ജ്യോതിമണി എന്നിവർ പാർലമെന്റിന്റെ കവാടത്തിലെ പടിയിലിരുന്നും പ്രതിഷേധിച്ചിരുന്നു.
19 എം.പിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു. തെറ്റ് ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകി മാപ്പു പറഞ്ഞാൽ നടപടി പിൻവലിക്കാമെന്ന് അദ്ദേഹം പറഞ്ഞത് പ്രതിപക്ഷം തള്ളി. എം.പിമാരുടെ സസ്‌പെൻഷനിലും തളരാതെ പ്രതിപക്ഷം രാജ്യസഭയിൽ ഇന്നലെയും നടപടികൾ സ്‌തംഭിപ്പിച്ചു. ഇന്നത്തേക്ക് പിരിയും മുമ്പ് മൂന്നു തവണ സഭ നിറുത്തിവയ്‌ക്കേണ്ടി വന്നു. എന്നാൽ, ലോക്‌സഭ ഉച്ചയ്‌ക്ക് രണ്ടുതവണ പിരിഞ്ഞെങ്കിലും രണ്ടുമണിക്ക് ചേർന്ന ശേഷം ചേർന്ന് നാഷണൽ ആന്റി ഡോപ്പിംഗ് ബിൽ അടക്കം പാസാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |