കണ്ണൂർ:മുഴപ്പിലങ്ങാട്–ധർമടം ബീച്ച് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണം ആഗസ്റ്റിൽ തുടങ്ങും. കിഫ്ബിയിൽ നിന്ന് ഭരണാനുമതി ലഭിച്ച 78.32 കോടി രൂപയുടെ പ്രവൃത്തിക്കാണ് തുടക്കം കുറിക്കുന്നത്. മുഴപ്പിലങ്ങാട് –ധർമടം ബീച്ചിനെ ആഗോള ടൂറിസം ഹബ്ബായി മാറ്റാനുള്ള ബൃഹത് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
പദ്ധതിരേഖ തയ്യാറാക്കാൻ സർക്കാർ ആഗോള ടെൻഡർ വിളിച്ചിരുന്നു. ഇതിൽനിന്ന് പൂനെയിലെ സി.ബി.ആർ.ഇ കമ്പനിയാണ് നാല് സോണുകളായി തിരിച്ച് പദ്ധതി രൂപരേഖ തയ്യാറാക്കിയത്.കിഫ്ബിയുടെ ധനസഹായത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ഇറിഗേഷൻ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ്(കിഡ്ക്) നിർവഹണചുമതല. 5.5 കി.മീ ദൈർഘ്യമുള്ള കടൽത്തീരവും ആഴം കുറഞ്ഞ കടലും വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.അഴിമുഖത്തോട് ചേർന്ന പാറക്കൂട്ടങ്ങളും ദൃശ്യവിരുന്നാണ്. വികസനം പൂർത്തിയാകുമ്പോൾ പ്രതിവർഷം 20 ലക്ഷത്തോളം സന്ദർശകർ ഇവിടെയെത്തുമെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ.
മുഴപ്പിലങ്ങാട് ധർമ്മടം ബീച്ച് പദ്ധതി മുതൽക്കൂട്ടാകും:മുഖ്യമന്ത്രി
തലശേരി:കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് മുഴപ്പിലങ്ങാട് ധർമ്മടം ബീച്ച് സമഗ്ര വികസന പദ്ധതി മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഴപ്പിലങ്ങാട് ബീച്ചിൽ മുഴപ്പിലങ്ങാട് ധർമ്മടം ബീച്ച് സമഗ്ര വികസന പദ്ധതിയുടെ ഒന്നാം ഘട്ട പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി 50 കോടി രൂപ നീക്കിവച്ചത്. ആയിരം കോടി രൂപയുടെ വായ്പയാണ് ടൂറിസം വികസനത്തിനായി എടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ ഘട്ടം 78 കോടി
ആദ്യഘട്ടം 78 കോടി രൂപയുടെ വികസനപദ്ധതികൾ നടപ്പാക്കും. ബീച്ചിന്റെ വടക്കുഭാഗത്ത് 1.3 കിലോമീറ്ററോളം നീളത്തിൽ കടൽഭിത്തി, നടപ്പാത, കുട്ടികൾക്ക് കളിസ്ഥലം, ശുചിമുറി, വയോജനവിശ്രമകേന്ദ്രം, ഭക്ഷണശാലകൾ എന്നിവയാണ് ഇതിൽ നിർമ്മിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ബീച്ചിന്റെ തെക്ക് ഭാഗത്ത് വാട്ടർ സ്‌പോർട്സും മൂന്നാംഘട്ടത്തിൽ ധർമ്മടം ബീച്ചിലെ വിവിധഭാഗങ്ങൾ ലോകോത്തര നിലവാരത്തിലാക്കാനുള്ള പ്രവർത്തനങ്ങളും പൂർത്തിയാക്കും. അവസാനഘട്ടമായി ധർമ്മടം ദ്വീപിനെ പ്രകൃതിരമണീയമാക്കി സന്ദർശകരെ ആകർഷിക്കാനുള്ള ഇടമാക്കി മാറ്റും.
മൂന്നായി തിരിച്ച് മാസ്റ്റർപ്ളാൻ
മുഴപ്പിലങ്ങാട്, ധർമടം ബീച്ചുകൾ, ധർമ്മടം ദ്വീപ് എന്നിവ സംയോജിപ്പിച്ചാണ് പദ്ധതി. ഇതിനായി കിഫ്ബിയിൽ 233.72 കോടി രൂപയാണ് അനുവദിച്ചത്.ഏഷ്യയിലെ ഏറ്റവും നീളമേറിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട്, പ്രകൃതിസൗന്ദര്യം നിറഞ്ഞേ ധർമടം ബീച്ച്, അഞ്ചരക്കണ്ടി, ധർമടം ദ്വീപ് എന്നിവയുടെ വികസനമാണ് പദ്ധതിയിലുള്ളത്. മൂന്ന് വിഭാഗമായി തിരിച്ചാണ് മാസ്റ്റർപ്ലാൻ. മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്കുഭാഗത്ത് നടപ്പാത, ധർമ്മടം ബീച്ചിന്റെ തെക്കുഭാഗത്ത് ജലധാര, ധർമ്മടം ബീച്ച് വികസനം, ധർമ്മടം ദ്വീപ് തനിമയോടെ നിലനിർത്തിയുള്ള വികസനം എന്നിങ്ങനെ നാല് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |