പത്തനംതിട്ട : തോക്കും മാരകായുധങ്ങളുമായി അറസ്റ്റിലായ ചുട്ടിപ്പാറ വടക്കേചരുവിൽ വീട്ടിൽ നൗഫലിന്റെ (31) കൈവശം തോക്കു കൂടാതെ ഇരുതലയൻ കത്തിയുൾപ്പെടെ നിരവധി മാരകായുധങ്ങളുണ്ടായിരുന്നതായി പൊലീസിന്റെ പരിശോധനയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് ഇയാൾ. തമിഴ്നാട്ടിലെ ഇരട്ടക്കൊലക്കേസിൽ ഇന്ന് കോടതിയിൽ ഹാജരാകേണ്ടതായിരുന്നു. ഇയാളെ പത്തനംതിട്ട കോടതി റിമാൻഡ് ചെയ്തു. പത്തനംതിട്ടയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടുടമസ്ഥന്റെ കൈയിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോൽ വാങ്ങിയ ഡാൻസാഫ് സംഘം നാല് പൊലീസുദ്യോഗസ്ഥരെ വീടിനുള്ളിൽ കയറ്റിവിട്ട ശേഷം ബാക്കിയുള്ളവർ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം പുറത്ത് കാത്തുനിന്നു. വാടകവീടിന്റെ ഉടമ തൊട്ടടുത്ത വീട്ടിലാണ് താമസം. അവിടെ പൊലീസ് സംഘം വലവിരിച്ചു കാത്തുനിന്നു. ഓട്ടോയിൽ വീടിനു സമീപം വന്നിറങ്ങിയ പ്രതിയെ പുറത്തുകാത്തുനിന്ന പൊലീസ് സംഘം കീഴടക്കുകയായിരുന്നു. 2014 ൽ കഞ്ചാവ് കടത്തിയതിന് പത്തനംതിട്ടയിൽ ഇയാൾ പിടിയിലായിട്ടുണ്ട്.
നൗഫൽ പുതിയ ക്വട്ടേഷനുള്ള തയാറെടുപ്പിലായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. അതിനായാണ് ഇവിടെ ഇയാൾ വാടകയ്ക്ക് കഴിഞ്ഞുവന്നത്. എല്ലാ സൗകര്യങ്ങളുമുള്ള ഇരുനില വീട്ടിലാണ് ഒരു വർഷമായി താമസിക്കുന്നത്. തമിഴ്‌നാടുള്ള സംഘത്തിലെ അംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തി. കോടതിയിൽ വിവിധ കേസുകളിൽ ഹാജരാകുന്നതിനും കഞ്ചാവ് കടത്തുന്നതിനും ഇയാൾ നാട്ടിലെത്താറുണ്ട്.
വാടക വീട്ടിൽ ജിംനേഷ്യം, വിലയേറിയ ജീൻസുകൾ
നൗഫൽ നടത്തിയിരുന്ന കൊലപാതകങ്ങൾ വെട്ടി പരിക്കേൽപ്പിച്ചായിരുന്നു. വെട്ടികൊലപ്പെടുത്തി എന്ന് പറയുന്നതാണ് 'ഗൗരവം' വർദ്ധിപ്പിക്കുന്നതെന്ന് ഇയാൾ പൊലീസിനോട് വിശദീകരിച്ചു.
വാടകവീട്ടിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജിംനേഷ്യത്തിന്റെ ഉപകരണങ്ങൾ ഏറെയുണ്ട്. 3000 രൂപ വിലവരുന്ന ജീൻസുകൾ 20 തിലധികമാണുള്ളത്. മുന്തിയ ഇനം ഷൂസുകൾ, ഗ്ലൗസുകൾ എന്നിവയും സുലഭം. ആകർഷകമായി വസ്ത്രം ധരിച്ചാണ് നടക്കുക. വിലകൂടിയ രണ്ട് ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. ഒന്നിന് രണ്ടര ലക്ഷം രൂപ വിലവരും. തമിഴ്‌നാട്ടിൽ രണ്ടുദിവസം മുമ്പ് പോയിരുന്നെന്നും വെളിപ്പെടുത്തി. ആനപ്പാറയിലെ സ്വന്തം വീട്ടിൽ അമ്മയും സഹോദരിയും അനുജനും താമസിക്കുന്നു. അച്ഛൻ ഉപേക്ഷിച്ചുപോയതാണ്. രണ്ടാനച്ഛൻ തമിഴ്‌നാട് സ്വദേശിയാണ്. നൗഫലിന്റെ കസ്റ്റഡിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും, കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |