കൽപ്പറ്റ: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച മാനന്തവാടി മുൻസിപ്പാലിറ്റിയിലെ ജിനി ഷാജിയുടെ ഫാമിന്റെ ഒരു കിലോമീറ്റർ ആകാശദൂരപരിധിയിലെ മൂന്നു ഫാമുകളിലെ നൂറോളം പന്നികളെ കൊന്നു കുഴിച്ചുമൂടി .
മാനന്തവാടി കുറ്റി മൂലയിലുള്ള വിപീഷ് പുത്തൻപുരയുടെ ഫാമിലുള്ള 29 പന്നികളെയാണ് ദൗത്യസംഘം ആദ്യം കൊന്നത്. രാവിലെ മാനന്തവാടി മൃഗാശുപത്രിയിലെത്തിയ പുതിയ ആർ.ആർ.ടി അംഗങ്ങൾക്ക് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ. ജയരാജ്, ഡോ.എസ്. ദയാൽ, ഡോ.കെ. ജവഹർ എന്നിവർ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ സ്വീകരിച്ച കേരളത്തിലെ തന്നെ ആദ്യത്തെ പന്നികളിലെ ഹ്യൂമയ്ൻ കില്ലിംഗ് രീതികൾ വിശദമാക്കി കൊടുത്തു. ഓരോ ഫാമുകളിലെയും സാഹചര്യമനുസരിച്ച് കൈക്കൊള്ളേണ്ട നടപടിക്രമങ്ങൾ ഡോ. വി ജയേഷ് വിവരിച്ചു .
ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് ആരംഭിച്ച നടപടികൾ ആദ്യത്തെ ഫാമിൽ വൈകിട്ട് 3 30ന് പൂർത്തിയായി. പന്നി ഫാം പ്രവർത്തിക്കുന്നത് ആകെ 7സെന്റ് സ്ഥലത്ത് മാത്രമായതിനാൽ സംസ്കരിക്കുന്നതിനുള്ള കുഴി തയാറാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഫാമിനോട് ചേർന്നു തന്നെ 30മീറ്റർ അകലത്തിൽ കർഷകന്റെ ബന്ധുവിന്റെ സ്ഥലത്ത് ജെ.സി.ബി ഉപയോഗിച്ച് 11 അടി താഴ്ചയിലും 12അടി വീതിയിലും12 അടി നീളത്തിലും കുഴിയെടുത്ത് ജഡങ്ങൾ മറവു ചെയ്തു. മഴ കാരണം കല്ലുമുട്ടം കുന്നിലുള്ള മൂത്താശേരി ഷാജിയുടെ ഫാമിലെ നടപടികൾ വൈകീട്ട് ആറുമണിക്കാണ് ആരംഭിച്ചത്. ഇന്നലെ പ്രസവിച്ച പന്നിക്കുഞ്ഞുങ്ങൾ അടക്കം 31 ഓളം പന്നികളെ കൊന്നു. തുടർന്ന് കുഴിനിലത്തുള്ള വെളിയത്ത് കുര്യാക്കോസിന്റെ 35 ഓളം പന്നിക്കുഞ്ഞുങ്ങളെയും കൊന്നു കുഴിച്ചുമൂടി. കർക്കിടക വാവുമായി ബന്ധപ്പെട്ട് രോഗബാധ മേഖലയിലും നിരീക്ഷണ പ്രദേശത്തും പന്നികളുടെ കശാപ്പും മാംസ വിൽപ്പനയും ജില്ലാ കലക്ടർ എം.ഗീത നിരോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |