തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപന ജീവനക്കാർക്ക് 8.33 ശതമാനം കുറഞ്ഞ ബോണസ് നൽകും. മാസം 24,000 രൂപ വരെ ശമ്പളം വാങ്ങുന്നവർക്കുള്ള ബോണസ് അർഹത ഇക്കൊല്ലവും തുടരും. എന്നാൽ അപ്രന്റീസുമാർ ഉൾപ്പെടില്ല. 24,000 രൂപയിൽ കൂടുതലുള്ളവർക്ക് ഉത്സവബത്ത അനുവദിക്കും. ബോണസിനോ എക്സ്‌ഗ്രേഷ്യക്കോ ഇൻസെന്റീവ് ആനുകൂല്യങ്ങൾക്കോ അർഹതയുണ്ടാവില്ല. കയർ, കശുവണ്ടി തൊഴിലാളികൾക്ക് ബന്ധപ്പെട്ട വ്യവസായബന്ധ സമിതിയുടെ തീരുമാനപ്രകാരമുള്ള ബോണസ് അനുവദിക്കും. ഉത്പാദനമേഖലയുമായി ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾക്കും മാർഗനിർദ്ദേശം ബാധകമാണ്. സർക്കാർപ്രസുകൾ പോലെയുള്ള വകുപ്പുകൾ ഇതിന്റെ പരിധിയിൽ വരില്ല. ഒരുവർഷം കുറഞ്ഞത് 30 പ്രവൃത്തിദിനമെങ്കിലും ജോലിചെയ്തവർക്കാണ് ബോണസിന് അർഹത.
8.33 ശതമാനത്തിൽ കൂടുതൽ ബോണസ് പ്രഖ്യാപിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങൾ 2021-22 വർഷത്തെ വരവു ചെലവ് കണക്കിന്റെ ഇന്റേണൽ ഓഡിറ്റ് പൂർത്തിയാക്കണം. 2021-22 സാമ്പത്തികവർഷം ഉൾപ്പെടെ തൊട്ടുമുമ്പുള്ള ഏതെങ്കിലും അഞ്ച് അക്കൗണ്ടിംഗ് വർഷത്തിലൊന്നിൽ ഉത്പാദനം ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മിനിമം ബോണസ് അനുവദിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |