72-ാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് ബർമിംഗ്ഹാമിൽ തുടക്കം
ഇന്ത്യൻ സമയം രാത്രി ഇന്ന് എട്ട്മണി മുതൽ ഉദ്ഘാടനച്ചടങ്ങുകൾ,മത്സരങ്ങൾ നാളെ മുതൽ
ബർമിംഗ്ഹാം : കൊവിഡിന്റെ കടന്നാക്രമണം ഇനിയും പൂർണമായി ശമിച്ചിട്ടില്ലെങ്കിലും ലോകം മറ്റൊരു മഹാകായിക മേളയ്ക്ക് കൂടി സാക്ഷ്യം വഹിക്കുന്നു. 72 രാജ്യങ്ങൾ പങ്കെടുക്കുന്ന 22-ാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് ഇംഗ്ളണ്ടിലെ ബർമിംഗ്ഹാമിലാണ് കൊടിയേറുന്നത്.ഇന്ന് ഉദ്ഘാടനച്ചടങ്ങുകൾ മാത്രമാണുള്ളത്. മത്സരങ്ങൾ നാളെ തുടങ്ങും. ആഗസ്റ്റ് എട്ടിനാണ് സമാപനം.
ഇന്ന് അലക്സാണ്ടർ സ്റ്റേഡിയത്തിൽനടക്കുന്ന നടക്കുന്ന ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് പി.വി സിന്ധുവാണ് ദേശീയ പതാകയേന്തി ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. നീരജ് ചോപ്ര പരിക്കുമൂലം പിന്മാറിയതുകൊണ്ടാണ് സിന്ധുവിന് നറുക്ക് വീണത്. 2018ലെ ഗെയിംസിലും സിന്ധുവായിരുന്നുഇന്ത്യൻ ഫ്ളാഗ് ബെയറർ.
1930ൽ ബ്രിട്ടനും കോളനി രാജ്യങ്ങളും ചേർന്ന് ബ്രിട്ടീഷ് എമ്പററർ ഗെയിംസ് എന്ന പേരിൽ ആരംഭിച്ചതാണ് കോമൺവെൽത്ത് ഗെയിംസ്. ഇംഗ്ളണ്ടിനെക്കൂടാതെ ഇന്ത്യ,ആസ്ട്രേലിയ,ദക്ഷിണാഫ്രിക്ക,കാനഡ, ന്യൂസിലാൻഡ്,സ്കോട്ട്ലാൻഡ്. ഘാന,മലേഷ്യ, കെനിയ ,സ്കോട്ട്ലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ചെറിയ മുൻ ബ്രിട്ടീഷ് കോളനികളും ഗെയിംസിന് ടീമിനെ അയക്കുന്നുണ്ട്.2010ൽ ന്യൂഡൽഹിയിൽ വച്ച് ഇന്ത്യ ആദ്യമായി കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യം വഹിച്ചിരുന്നു. 2018ൽ കഴിഞ്ഞ ഗെയിംസ് ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ വച്ചാണ് നടന്നത്. 2026ൽ അടുത്ത ഗെയിംസ് ആസ്ട്രേലിയയിലെ തന്നെ വിക്ടോറിയയിൽ നടക്കും.
15
ബർമിംഗ്ഹാമിലെ 15 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. അത്‌ലറ്റിക്സ് വേദികൂടിയായ അലക്സാണ്ടർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന സമാപനച്ചടങ്ങുകൾ നടക്കുക.
20കായിക ഇനങ്ങൾ
അത്‌ലറ്റിക്സ്,അക്വാട്ടിക്സ് ,ബാഡ്മിന്റൺ,ബാസ്കറ്റ്ബാൾ ,ബീച്ച് വോളിബാൾ ,ബോക്സിംഗ്, ക്രിക്കറ്റ്, സൈക്ളിംഗ്, ജിംനാസ്റ്റിക്സ്, ജൂഡോ,ഫീൽഡ് ഹോക്കി,ലോൺബാൾസ്,നെറ്റ്ബാൾ,പാരാ പവർലിഫ്റ്റിംഗ്, റഗ്ബി,സ്ക്വാഷ്,ടേബിൾ ടെന്നിസ്,ട്രയാത്ത്‌ലൺ,വെയ്റ്റ്‌ലിഫ്ടിംഗ്, റെസ്‌ലിംഗ് എന്നിങ്ങനെ 20 കായിക ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഈ ഇനങ്ങളിലായി 280 വ്യത്യസ്ത മത്സര ഇവന്റുകളുണ്ട്.
5054
കായികതാരങ്ങളാണ് ഗെയിംസിൽ മാറ്റുരയ്ക്കാനെത്തുകയെന്നാണ് അവസാന വിവരം. 439കായികതാരങ്ങളുമായി ആതിഥേയരായ ഇംഗ്ളണ്ടാണ് ഏറ്റവും വലിയ സംഘത്തെ അണിനിരത്തുന്നത്.ആസ്ട്രേലിയ 427 താരങ്ങളുമായി രണ്ടാമതുണ്ട്.
211
കായികതാരങ്ങൾ അടങ്ങുന്ന ടീമിനെയാണ് ഇന്ത്യ ബർമിംഗ്ഹാമിൽ വിന്യസിക്കുന്നത്. ഇതിൽ 107 പുരുഷന്മാരും 104 വനിതകളുമുണ്ട്.ഒളിമ്പിക് മെഡലിസ്റ്റുകളായ പി.വി സിന്ധു,ലവ്‌ലിന ബോർഗോഹെയ്ൻ,രവികുമാർ,മീരാഭായ് ചാനു,പി.ആർ ശ്രീജേഷ് അടങ്ങുന്ന ഹോക്കി ടീം തുടങ്ങിയവർ ഇന്ത്യൻ സംഘത്തിലുണ്ട്. പരിക്ക് മൂലം ലോക അത്‌ലറ്റിക്സിലെ മെഡൽ ജേതാവ് നീരജ് ചോപ്ര പിന്മാറിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.ബാഡ്മിന്റണിലെ സൂപ്പർ താരം സൈന നെഹ്‌വാളും ഇക്കുറി മത്സരരംഗത്തില്ല.
വനിതാക്രിക്കറ്റ് ആദ്യം
കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി വനിതാ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നത് ബർമിംഗ്ഹാമിലാണ്.1998ൽ പുരുഷ ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യ ഒന്നാം നിര വനിതാ ക്രിക്കറ്റ് ടീമിനെ ഗെയിംസിനായി അയച്ചിട്ടുണ്ട്.ഹർമൻ പ്രീത് കൗറാണ് ക്യാപ്ടൻ.ട്വന്റി-20 ഫോർമാറ്റിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഈ മാസം 31ന് നടക്കും.
ഷൂട്ടിംഗ് ഇല്ല
ഇന്ത്യയുടെ മെഡൽക്കൊയ്ത്തിന് വഴിയൊരുക്കിയിരുന്ന ഷൂട്ടിംഗ് ഇക്കുറി മത്സര ഇനമല്ലാത്തത് വലിയ തിരിച്ചടിയാണ്.
26-20-20-66
കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ 26 സ്വർണവും 20 വീതം വെള്ളിയും വെങ്കലവുമായി 66 മെഡലുകൾ നേടിയ ഇന്ത്യ മൂന്നാം സ്ഥാനക്കാരായിരുന്നു. 2014ൽ 15-30-19 എന്നിങ്ങനെ 64 മെഡലുകളുമായി നാലാം സ്ഥാനത്തായിരുന്നു.2010ൽ 38 സ്വർണവും 27 വെള്ളിയും 36 വെങ്കലവും ഉൾപ്പടെ 101 മെഡലുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ മികച്ച പ്രകടനം.
ടി.വി ലൈവ്
ഡി ഡി സ്പോർട്സിലും സോണി ടെൻ ചാനൽ നെറ്റ്‌വർക്കിലും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |