ലണ്ടൻ: ബ്രിട്ടണിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥികളായ മുൻ ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനാക്കും ഫോറിൻ സെക്രട്ടറി ലിസ് ട്രസും തമ്മിലെ രണ്ടാമത്തെ ടെലിവിഷൻ സംവാദം ഉപേക്ഷിച്ചു. ദ സൺ - ടോക്ക് ടി.വി ലൈവ് സംവാദത്തിനിടെ അവതാരക കേറ്റ് മക്കാൻ കുഴഞ്ഞുവീണതോടെയാണ് സംവാദം ഉപേക്ഷിച്ചത്.
ടാക്സ്, ഉയരുന്ന ജീവിതച്ചെലവ് തുടങ്ങിയ വിഷയങ്ങളിൽ ഋഷിയും ലിസും അരമണിക്കൂറോളം വാദപ്രതിവാദങ്ങൾ നടത്തിയ ശേഷമായിരുന്നു സംഭവം. കേറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. താൻ പ്രധാനമന്ത്രിയായാൽ വൈദ്യുതി ബില്ലിൽ 5 ശതമാനം മൂല്യവർദ്ധിത നികുതി ഒഴിവാക്കുമെന്ന് ഋഷി പറയുന്നു.
തിങ്കളാഴ്ച ബി.ബി.സി നടത്തിയ ടെലിവിഷൻ സംവാദത്തിലും ലിസും ഋഷിയും ഏറ്റുമുട്ടിയിരുന്നു. പ്രധാനമന്ത്രിയായാൽ ദേശീയ ഇൻഷ്വറൻസ് തുക, കോർപ്പറേഷൻ നികുതി എന്നിവ വർദ്ധിപ്പിച്ച നടപടി ഒഴിവാക്കുമെന്ന് ലിസ് വാഗ്ദാനം ചെയ്തു. നിലവിലെ സർവേ റിപ്പോർട്ടുകൾ പ്രകാരം എം.പിമാർക്കിടയിൽ ലിസിന് സ്വീകാര്യതയേറുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |