പാലക്കാട്:അനധികൃത മരുന്ന് വില്പനക്കെതിരെ ജില്ലയിൽ പരിശോധന ശക്തമാക്കി ഡ്രഗ്സ് കൺട്രോൾ വകുപ്പ്. മരുന്ന് വില കൂടിയ സാഹചര്യത്തിൽ ഫാർമസികളിൽ അനധികൃതമായി മരുന്ന് വില്പന നടക്കുന്നത് തടയാനാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഒരു ഇൻസ്‌പെക്ടർ മിനിമം അഞ്ച് റീട്ടെയിൽ ഷോപ്പുകൾ വീതമാണ് പരിശോധന നടത്തുക. ഇതോടൊപ്പം അനധികൃത ഓൺലൈൻ മരുന്ന് വില്പന നിരീക്ഷിക്കാനും വ്യാജ ഇ- ഫാർമസികൾക്കെതിരെ നടപടിയെടുക്കാനും വകുപ്പിന്റെ കീഴിൽ പ്രത്യേകസംഘത്തിന്റെ പരിശോധനയുണ്ട്.
ഓൺലൈൻ വ്യാപാരം നടത്തുന്ന എല്ലാ ഇ- ഫാർമസികളും വ്യാജമല്ലെങ്കിലും ഉപഭോക്താക്കൾ മരുന്ന് വാങ്ങുന്നതിന് മുമ്പ് ഫാർമസികളുടെ ആധികാരിത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. മരുന്ന് വാങ്ങുമ്പോൾ ഫാർമ ഡോക്ടറുടെ കുറിപ്പടി ആവശ്യപ്പെടുന്നവ ഒരു പരിധിവരെ നിയമപരമായി പ്രവർത്തിക്കുന്നവയാണെന്ന് വിശ്വസിക്കാം. കമ്മ്യൂണിറ്റി ഫാർമസികൾ പാലിക്കേണ്ട നിയമങ്ങൾ തന്നെയാണ് ഓൺലൈൻ മരുന്ന് കമ്പനികളും പാലിക്കേണ്ടത്. മരുന്ന് നിർമ്മാണം, ഇറക്കുമതി, വില്പന, വിതരണം തുടങ്ങിയവയിലും ഐ.ടി ആക്ട്, മരുന്നുകളുടെ വില നിയന്ത്രണം സംബന്ധിച്ച നിയമം തുടങ്ങിയവയും നിർബന്ധമായും പാലിക്കണം.
പൊതുജനങ്ങൾക്ക് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ dc.drugs@kerala.gov.in എന്ന വൈബ്സൈറ്റിൽ അറിയിക്കാം.
ഫാർമസികൾ ശ്രദ്ധിക്കേണ്ടവ
.മരുന്നുകൾ നൽകാൻ ഡോക്ടറുടെ കുറിപ്പടി വേണം
.ഓരോ മരുന്നിനും ആവശ്യമായ താപനില ക്രമീകരിക്കണം
.ഷെഡ്യൂൾ എക്‌സ് ഗണത്തിലുള്ള മരുന്നുകൾ വിൽക്കരുത്
.സർക്കാർ നിർദ്ദേശിച്ചാൽ മരുന്നുകൾ പിൻവലിക്കണം
.രജിസ്ട്രേഡ് ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിൽ മരുന്ന് പായ്ക്ക് ചെയ്യണം
.വില്പനയ്ക്ക് നിയമാനുസൃത ബില്ല് ലഭ്യമാക്കണം
പരിശോധനയിൽ അനധികൃത മരുന്ന് വില്പന നടത്തുന്ന ഫാർമസികൾ കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കും.
ദിവ്യ, ഇൻസ്‌പെകടർ, ജില്ലാ ഡ്രഗ്സ് കൺട്രോൾ വകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |