മാന്നാർ: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ഒന്നര മണിക്കൂറോളം രക്‌തം വാർന്ന് റോഡിൽ കിടന്നയാളെ ആശുപത്രിയിൽ എത്തിച്ച് രക്ഷിച്ച യുവാവിന് ജില്ലാ പോലിസ് മേധാവി ജി.ജയദേവ് അനുമോദനപത്രം നൽകി ആദരിച്ചു. മാന്നാർ കുരട്ടിക്കാട് അൻഷാദ് മൻസിലിൽ പി.ജെ അൻഷാദിനെയാണ് ആദരിച്ചത്. മേയ് എട്ടിന് മാന്നാർ പരുമലക്കടവിനു വടക്കുവശത്തു വെച്ച് കാൽനടയാത്രക്കാരനായ റാന്നി ഇടമൺ സ്വദേശി നടേശനാണ് ലോറിയിടിച്ച് രക്തംവാർന്ന് റോഡിൽ കിടന്നത്. ലോറി നിറുത്തിയില്ല. വിവരം അറിഞ്ഞെത്തിയ അൻഷാദ് സുഹൃത്തിന്റെ ആംബുലൻസിൽ നടേശനെ ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കുകയായിരുന്നു.
ഇതു സംബന്ധിച്ച് മാന്നാർ പൊലീസ് സ്റ്റേഷനിൽ നിന്നു ചെങ്ങന്നൂർ ഡിവൈ.എസ്.പി ക്ക് റിപ്പോർട്ട് നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി അനുമോദന പത്രം നൽകിയത്. മാന്നാർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മാന്നാർ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജി.സുരേഷ് കുമാർ അൻഷാദിന് അനുമോദന പത്രം കൈമാറി. മാന്നാർ എമർജൻസി റെസ്‌ക്യുടീം സെക്രട്ടറി, ചെങ്ങന്നൂർ ഫയർഫോഴ്സ് യുണിറ്റിലെ സിവിൽ ഡിഫൻസ് അംഗം, കേബിൾ ടി.വി ഓപ്പറേറ്റഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം, മാന്നാർ മീഡിയ സെന്റർ എക്‌സികുട്ടീവ് അംഗം, മാന്നാർ മുസ്ലിം ജമാ അത്ത് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ് അൻഷാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |