കൊയിലാണ്ടി: ഒഴിവുകൾ നികത്തിയില്ല കൊയിലാണ്ടി താലൂക്കാശുപത്രി പ്രവർത്തനം അവതാളത്തിൽ.
ദിനം പ്രതി നൂറു കണക്കിന് രോഗികളെത്തുന്ന ആശുപത്രിയിൽ ചികിത്സിക്കാൻ ആവശ്യത്തിന് ഡോക്ടർമാരില്ലാത്ത അവസ്ഥയാണ്. ഇതോടെ മണിക്കൂറുകളാണ് രോഗികൾക്ക് കാത്തു നിൽക്കേണ്ടി വരുന്നത്.
ഒരുവർഷത്തോളമായി ആശുപത്രിയിലെ സൂപ്രണ്ട് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. 1921 ജൂലായിലാണ് താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് കാസർഗോഡിലേക്ക് സ്ഥലം മാറി പോകുന്നത്. അതിന് ശേഷം സൂപ്രണ്ടിന്റെ തസ്തികയിൽ ഇൻ ചാർജ് ഡോക്ടർമാരാണുള്ളത്. സ്പെഷ്യാലിറ്റി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ പലരും പലവിധ കാരണങ്ങളാൽ അവധിയിൽ പ്രവേശിച്ചതോടെ ഒ.പി യിൽ ചില ദിവസങ്ങളിൽ രണ്ടും മൂന്നും ഡോക്ടർ മാത്രമാണുണ്ടാകാറുള്ളത്. ഗൈനക്കോളജി വിഭാഗത്തിലും മതിയായ ഡോക്ടർമാരില്ലാത്തതിനാൽ കഴിഞ്ഞ ഒക്ടോബറിൽ ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്ത ലക്ഷ്യയിൽ പത്തിൽ താഴെ പ്രസവങ്ങൾ മാത്രമാണ് നടന്നത്. ആശുപത്രിയിൽ അനുബന്ധ ജീവനക്കാർ ഇല്ലാത്തതും പ്രശ്നം വർദ്ധിപ്പിക്കുന്നുണ്ട്.
ഒപി വിഭാഗത്തിൽ 1500 നും 2000 ത്തിനും ഇടയിൽ രോഗികൾ ആശുപത്രിയിൽ എത്തുന്നുണ്ട്. രോഗികളുടെ ബാഹുല്യം മൂലം ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഇതിനാൽ പല ഡോക്ടർമാരും അവധിയിൽ പോകുകയാണ്. മാത്രമല്ല ആശുപത്രിയുടെ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ വടക്ക് ഭാഗത്തെ പൈപ്പ് പൊട്ടി ശുചി മുറി മാലിന്യം പരന്നൊഴുകുകയാണ്. സമീപം പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതും പതിവാണ്. ഇത്തരം കാര്യങ്ങളിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ യു.ഡി.എഫ് കൗൺസിലർമാരും മഹിളാ മോർച്ചയും സമരവുമായി രംഗത്തെത്തിയിട്ടുണ്ട്.
താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രി പദവിയിലേക്ക് ഉയർത്തിയാൽ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാകും- ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുധാകരൻ പറയുന്നത്.
ആശുപത്രിയിൽ ആവശ്യമായ ജീവനക്കാരെ ഉടൻ നിയമിക്കണം -എ.അസീസ്,വാർഡ് കൗൺസിലർ
@ വേണം നടപടി
എം.ഡി, ഓർത്തോ, ഇ.എൻ.ടി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെ കാണാനെത്തുന്ന
രോഗികൾ മിക്ക ദിവസങ്ങളിലും മടങ്ങി പോകേണ്ട അവസ്ഥയിലാണ്. ചില ഡോക്ടർമാർ മൂന്നു മണി വരെ ജോലി ചെയ്താണ് വീട്ടിലേക്ക് പോകുന്നത്. ഫാർമസി, ലാബ് വിഭാഗത്തിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും രോഗികൾക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. ഫീവർ ക്ലിനിക്ക് തുടങ്ങണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും അതൊന്നും ആരംഭിക്കാൻ ഇവിടെ ജീവനക്കാരില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |