പാലോട്: പരിക്കേറ്റ കേഴമാനിനെ വനം വകുപ്പ് ജീവനക്കാർ ഉൾപ്പെടെ കൊന്ന് ഭക്ഷിച്ച സംഭവത്തിൽ മൂന്നുപേർ കൂടി പിടിയിൽ. വനംവകുപ്പിലെ താത്കാലിക വാച്ചറായിരുന്ന വെമ്പായം ഈട്ടിമൂട് തോട്ടരികത്ത് വീട്ടിൽ അൻഷാദ്, പലോട് കക്കോട്ടുകുന്ന് ശരൺ ഭവനിൽ സതീശൻ, കൂരിമൂട് വീട്ടിൽ രാജേന്ദ്രൻ എന്നിവരാണ് പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷജീദ്, താത്കാലിക ജീവനക്കാരനും പാമ്പുപിടിത്തക്കാരനുമായ സനൽരാജ് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. പ്രതികളുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് കേസുമായി ബന്ധപ്പെട്ട് അൻഷാദും പങ്കാളിയാണെന്ന് കണ്ടെത്തുകയായിരുന്നു. വിദേശത്തേക്ക് കടന്ന അൻഷാദ് കഴിഞ്ഞ ദിവസം പുലർച്ചെ നാട്ടിലെത്തിയപ്പോൾ വിമാനത്താവളത്തിൽ നിന്ന് പിടികൂടുകയായിരുന്നു. അൻഷാദ്, ഷജീദ്, സനൽരാജ് എന്നിവർ ചേർന്ന് കൊന്ന മാനിനെ രാജേന്ദ്രന്റെ വീട്ടിലെത്തിച്ച് കറിയാക്കി. കൂട്ടത്തിൽ രാജേന്ദ്രന്റെ ബന്ധുവായ സതീശനും കൂടി. അന്വേഷണത്തിൽ രാജേന്ദ്രന്റെ വീട്ടിൽ നിന്ന് കേഴമാനിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ വനം വകുപ്പ് ജീവനക്കാർ എത്തിച്ച ഇറച്ചി പാകംചെയ്യുക മാത്രമാണ് ചെയ്തതെന്നും മറ്രുവിവരങ്ങൾ അറിയില്ലായിരുന്നുവെന്നും ഇറച്ചി കഴിക്കാൻ വേറെയും ജീവനക്കാർ എത്തിയതായും രാജേന്ദ്രന്റെ ബന്ധുക്കൾ പറഞ്ഞു. സംരക്ഷിത മൃഗത്തെ കൊന്നതിന് ഏഴു മുതൽ പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പാലോട് റേഞ്ച് ഓഫീസർ രമ്യ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷിജു, സെക്ഷൻ ഫോറസ്റ്ര് ഓഫീസർമാരായ ബിജുകുമാർ, സന്തോഷ് കുമാർ, അജയകുമാർ, ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മേയ് 10ന് പച്ചമല സെക്ഷനിലെ ചൂളയാമലയ്ക്ക് സമീപത്തുനിന്നാണ് മാനിലെ പരിക്കേറ്ര നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥൻ ചികിത്സിക്കാനായി മാനിനെ കൊണ്ടുപോകുന്നെന്ന വ്യാജേന ഏറ്റുവാങ്ങിയ ശേഷം കൊന്നുതിന്നുകയായിരുന്നു.
കേസിലെ നാൾവഴികൾ
മേയ് 10ന് പരിക്കേറ്റ കേഴമാനിനെ നാട്ടുകാർ കണ്ടെത്തുന്നു
വിവരം പച്ചയിലെ ഫോറസ്റ്റ് ഓഫീസിൽ അറിയിക്കുന്നു
ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷജീദ്, കരാർ തൊഴിലാളി സനൽകുമാർ എന്നിവർ എത്തുന്നു
മാനിനെ പാലോട്ടെ വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോകുന്നു
ഉദ്യോഗസ്ഥർ മാനിനെ വഴിയിൽ വച്ച് ഇറച്ചിയാക്കി കടത്തുന്നു
സംശയം തോന്നിയ നാട്ടുകാർ ഇൻസ്റ്റിറ്റ്യൂട്ടിൽ അന്വേഷിക്കുന്നു
ഫോറസ്റ്റുകാർ മാനിനെ അവിടെ എത്തിച്ചില്ലെന്ന് മനസിലാക്കുന്നു
സംഭവം വിവാദമാകുന്നു. ഉന്നത ഉദ്യോഗസ്ഥർ അന്വേഷിക്കുന്നു
ബീറ്റ് സെക്ഷൻ ഓഫീസർ അരുൺലാൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷജീദ് എന്നിവർക്ക് സസ്‌പെൻഷൻ
കരാർ തൊഴിലാളി സനൽരാജിനെ പുറത്താക്കി
അന്ന് റേഞ്ച് ഓഫീസിലും സെക്ഷൻ ഓഫീസിലുമുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും സ്ഥലം മാറ്റുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |